28 March 2024 Thursday

മീഡിയ വണ്‍ വിലക്കിന് സുപ്രീം കോടതിയുടെ സ്‌റ്റേ; സംപ്രേഷണത്തിന് താല്‍കാലികാനുമതി

ckmnews

മീഡിയ വണ്‍ വിലക്കിന് സുപ്രീം കോടതിയുടെ സ്‌റ്റേ; സംപ്രേഷണത്തിന് താല്‍കാലികാനുമതി


ന്യൂഡൽഹി: മീഡിയ വൺ സംപ്രേക്ഷണ വിലക്ക് സുപ്രീം കോടതി സ്റ്റേ ചെയ്തു. കേന്ദ്ര സർക്കാർ എതിർപ്പ് തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് സംപ്രേക്ഷണ വിലക്ക് സ്റ്റേ ചെയ്തത്. ചാനലിന് ഉടൻ പ്രക്ഷേപണം പുനരാരംഭിക്കാമെന്ന് കോടതി വ്യക്തമാക്കി.


കേന്ദ്ര സർക്കാർ മുദ്രവെച്ച കവറിൽ നൽകിയ രണ്ട് ഫയലുകൾ പരിശോധിച്ച ശേഷമാണ് സംപ്രേക്ഷണ വിലക്ക് സുപ്രീം കോടതി സ്റ്റേ ചെയ്തത്. മീഡിയ വൺ ലൈഫ്, മീഡിയ വൺ ഗ്ലോബൽ എന്നിവയുമായി ബന്ധപ്പെട്ട ഒരു ഫയലും മീഡിയ വൺ ചാനലുമായി ബന്ധപ്പെട്ട മറ്റൊരു ഫയലുമാണ് കേന്ദ്ര സർക്കാർ മുദ്ര വച്ച കവറിൽ സുപ്രീം കോടതിക്ക് കൈമാറിയത്. വാദം കേൾക്കൽ ഇരുപത് മിനിറ്റോളം നിർത്തിവെച്ച ശേഷം ചേമ്പറിൽ പോയാണ് ജസ്റ്റിസ് മാരായ ഡി വൈ ചന്ദ്രചൂഡ്, സൂര്യ കാന്ത്, വിക്രം നാഥ് എന്നിവർ ഫയലുകൾ പരിശോധിച്ചത്.


മുദ്ര വച്ച കവറിൽ രേഖകൾ കൈമാറുന്ന ശൈലിയോട് തനിക്ക് വിയോജിപ്പാണെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് വാദം കേൾക്കലിനിടെ അഭിപ്രായപ്പെട്ടു. എന്ത് കൊണ്ടാണ് ലൈസെൻസ് നിഷേധിച്ചത് എന്ന് മീഡിയ വണ്ണിനെ അറിയിക്കേണ്ടതല്ലേയെന്ന് കേന്ദ്ര സർക്കാർ അഭിഭാഷകരോട് ജസ്റ്റിസ് ചന്ദ്രചൂഡ് ആരാഞ്ഞു. ആരോപണം എന്താണെന്ന് അറിഞ്ഞാൽ അല്ലേ മറുപടി നൽകാൻ കഴിയൂ എന്നും ബെഞ്ച് വ്യക്തമാക്കി. ഫയലുകൾ ഹർജിക്കാർക്ക് കൈമാറാമോ എന്നതിൽ നിലപാട് അറിയിക്കാൻ കേന്ദ്ര സർക്കാരിനോട് കോടതി നിർദേശിച്ചു.


സംപ്രേക്ഷണ വിലക്ക് ശരിവച്ച ഹൈക്കോടതി സിംഗിൾ ബെഞ്ച് ജഡ്ജിക്കെതിരെ യൂട്യൂബ് ചാനലിലൂടെ മീഡിയ വൺ രൂക്ഷ വിമർശനം നടത്തിയതായി കേന്ദ്ര സർക്കാർ കുറ്റപ്പെടുത്തി.

ഇതിന് മീഡിയ വൺ മാപ്പ് പറയണമെന്നും അഭിഭാഷകർ ആവശ്യപ്പെട്ടു. എന്നാൽ ആരോപണം മീഡിയ വണ്ണിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ദുഷ്യന്ത് ദാവെ നിഷേധിച്ചു. കേന്ദ്ര സർക്കാരിന് വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ മാരായ കെ എം നടരാജ്, എസ് വി രാജു എന്നിവരാണ് ഹാജരായത്.


മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡിന് വേണ്ടി സീനിയർ അഭിഭാഷകരായ ദുഷ്യന്ത് ദാവെ, മുകുൾ റോത്തഗി, അഭിഭാഷകൻ ഹാരിസ് ബീരാൻ എന്നിവർ ഹാജരായി. ചാനൽ എഡിറ്റർ പ്രമോദ് രാമനും മറ്റ് മുതിർന്ന രണ്ട് ജീവനക്കാർക്കും വേണ്ടി സീനിയർ അഭിഭാഷകൻ ഹുഫേസ അഹമ്മദിയും ഹാജരായി.