പറയേണ്ടത് പാർട്ടിയിൽ പറയണം, ഫേസ്ബുക്കിലല്ല; ജയരാജന്റെ മകനെതിരെ കോടിയേരി
പറയേണ്ടത് പാർട്ടിയിൽ പറയണം, ഫേസ്ബുക്കിലല്ല; ജയരാജന്റെ മകനെതിരെ കോടിയേരി
കണ്ണൂർ: സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്ന് പി ജയരാജനെ തഴഞ്ഞതിൽ മാദ്ധ്യമങ്ങൾ പ്രശ്നമുണ്ടാക്കാൻ നോക്കേണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. സ്വന്തം നിലപാട് പി ജയരാജൻ തന്നെ പറഞ്ഞിട്ടുണ്ടെന്നും കോടിയേരി വ്യക്തമാക്കി. പാർട്ടിയിൽ പറയേണ്ട കാര്യങ്ങൾ പാർട്ടിയിൽ പറയണമെന്നും ജയരാജന്റെ മകന്റെ ഫേസ്‌ബുക്ക് പോസ്റ്റിനെക്കുറിച്ചുള്ള ചോദ്യത്തിന് കോടിയേരി മറുപടി നൽകി.
ജയരാജന്‍റെ മകൻ ജെയ്ൻ രാജ് ഇട്ട പോസ്റ്റിനെക്കുറിച്ച് ചോദിച്ചപ്പോൾ ''ആരുടെ മകനായാലും പാർട്ടിയിൽ പറയേണ്ടത് പാർട്ടിയിൽ പറയണമെന്നും ഫേസ്ബുക്കിലല്ല പറയേണ്ടത് '' എന്നായിരുന്നു കോടിയേരിയുടെ പ്രതികരണം. സി.പി.എം സംസ്ഥാന സെക്രട്ടറിയായി മൂന്നാംതവണയും തിരഞ്ഞെടുക്കപ്പെട്ടതിന് കണ്ണൂരിൽ നൽകിയ സ്വീകരണത്തിന് ശേഷമായിരുന്നു കോടിയേരിയുടെ പ്രതികരണം.
പി ജയരാജന്‍റെ വീഡിയോ ഷെയർ ചെയ്ത് 'ആരൊക്കെ തള്ളിപ്പറഞ്ഞാലും ഇടനെഞ്ചിൽത്തന്നെ' എന്നായിരുന്നു മകൻ ജെയ്ൻ ജയരാജന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. നിരവധി പേരാണ് പോസ്റ്റിന് താഴെ പിന്തുണ അറിയിച്ചിരിക്കുന്നത്. സമ്മേളനത്തിന് പിന്നാലെ വ്യക്തികളെ പ്രകീർത്തിക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ ഇടരുതെന്ന പാർട്ടിയുടെ നിർദേശം വകവയ്‌ക്കാതെയാണ് പ്രവർത്തകർ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രതിഷേധം
അറിയിച്ചിരിക്കുന്നത്.
അതേസമയം, പദവിയല്ല നിലപാടാണ് പ്രധാനമെന്ന് വിവാദങ്ങൾക്ക് മറുപടിയുമായി മുൻ കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ പ്രതികരിച്ചു. ഉൾപ്പാർട്ടി ജനാധിപത്യമുള്ള പാർട്ടിയാണ് സിപിഎം. ഓരോ പ്രവർത്തകനും സിപിഎം പാർട്ടി സമ്മേളനങ്ങളിൽ വിമർശനങ്ങൾ ഉന്നയിക്കുകയും സ്വയം വിമർശനം നടത്തുകയും ചെയ്യുന്നു.വിമർശനവും സ്വയം വിമർശനവുമുള്ള ഏകപാർട്ടിയാണ് സിപിഎം. തീരുമാനങ്ങൾ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മാദ്ധ്യമങ്ങളെ ആദ്യമേ അറിയിച്ചിരുന്നു. എന്നാൽ മാദ്ധ്യമങ്ങൾ ഒളിഞ്ഞുനോട്ടം നടത്തുകയാണ് ചെയ്യുന്നത്. തന്നെ തഴഞ്ഞോ എന്നാണ് മാദ്ധ്യമങ്ങൾക്ക് അറിയേണ്ടതെന്നും അദ്ദേഹം വിമർശിച്ചു.