28 March 2024 Thursday

ചാലക്കുടി കൊരട്ടിയിൽ പൊലീസിന്‍റെ റെക്കോഡ് മയക്കുമരുന്ന് വേട്ട; പിടികൂടിയത് 25 കോടി രൂപയുടെ ഹാഷിഷ് ഓയിൽ

ckmnews

ചാലക്കുടി കൊരട്ടിയിൽ പൊലീസിന്‍റെ റെക്കോഡ് മയക്കുമരുന്ന് വേട്ട; പിടികൂടിയത് 25 കോടി രൂപയുടെ ഹാഷിഷ് ഓയിൽ


ചാലക്കുടി: ആന്ധ്രയിലെ പാഡേരുവിൽ നിന്നും എറണാകുളത്തേക്ക് വൻതോതിൽ ഹാഷിഷ് ഓയിൽ കടത്തുമെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ  സംസ്ഥാന പോലീസ് മേധാവി  അനിൽ കാന്ത് തൃശൂർ റേഞ്ച് ഡിഐജി  എ.അക്ബർ, തൃശൂർ റൂറൽ ജില്ല പോലീസ് മേധാവി  ഐശ്യര്യ പ്രശാന്ത് ദോങ്ഗ്രേ എന്നിവരുടെ നിർദേശാനുസരണം ദിവസങ്ങളോളം നീണ്ട ദേശീയ പാതകൾ കേന്ദീകരിച്ച് നടത്തിയ പരിശോധനയിലാണ് അതിമാരക മയക്കുമരുന്നായ ഹാഷിഷ് ഓയിലുമായി നിരവധി ക്രിമിനൽ കേസിലെ പ്രതിയായ യുവാവടക്കം മൂന്നുപേരെ ചാലക്കുടി ഡിവൈഎസ്പി .സി.ആർ. സന്തോഷും സംഘവും ചേർന്ന് പിടികൂടിയത്. തൃശ്ശൂർ പെരിങ്ങോട്ടുകര നാലും കൂടിയ സെന്ററിൽ കണ്ണാറവീട്ടിൽ ലിഷൻ (35 വയസ്), പാവറട്ടി പെരുവല്ലൂർ സ്വദേശി അയിനിപ്പിള്ളി വീട്ടിൽ അനൂപ് (32 വയസ്), പത്തനംതിട്ട ജില്ലയിൽ കോന്നി കുമ്മണ്ണൂർ സ്വദേശി തൈക്കാവിൽ വീട്ടിൽ നാസിം (32 വയസ്) എന്നിവരാണ് പിടിയിലായത്. പിടിയിലായ ലിഷാൻ പീഡന കേസടക്കം നിരവധി കേസുകളിലും നാസിം മോഷണ കേസിലും പ്രതിയാണ്.ചാലക്കുടി ഡിവൈഎസ്പി സി.ആർ സന്തോഷ്, കൊരട്ടി സർക്കിൾ ഇൻസ്പെക്ടർ ബി.കെ. അരുൺ എന്നിവരുടെ നേതൃത്വത്തിൽ  കൊരട്ടിയിൽ പുലർച്ചെ മുതൽ  നടത്തിയ വാഹന പരിശോധനയിലാണ് ഹാഷിഷുമായി കാറിൽ വന്ന  സംഘം പിടിയിലായത്. ആന്ധ്രയിലെയും ഒറീസയിലെയും  ഗ്രീൻ കഞ്ചാവ് ഉപയോഗിച്ച് നിർമ്മിക്കുന്ന മേൽത്തരം പന്ത്രണ്ട് കിലോയോളം ഹാഷിഷ് ഓയിലാണ് പിടികൂടിയത്. നൂറ്റി അൻപത് കിലോ കഞ്ചാവ് വാറ്റുമ്പോഴാണ് ഒരു കിലോ ഹാഷിഷ് ഓയിൽ ലഭിക്കുന്നതെന്നും ഇത് കേരളത്തിലെത്തിച്ച് മറ്റു ചില എണ്ണകൾ കൂടി ചേർത്ത് ചില്ലറ വിൽപന നടത്തുമ്പോൾ ഇരുപത്തിഅഞ്ച് കോടിയോളം രൂപ പിടിച്ചെടുത്ത ഹാഷിഷിന് വില വരുമെന്നും പിടിയിലായവർ പോലീസിനോട് സമ്മതിച്ചു.ആന്ധ്രയിൽ നിന്ന് വിനോദ യാത്ര സംഘം എന്ന രീതിയിൽ KL08 Y 2626, TN 32 U 4199 എന്നീ രജിസ്ട്രേഷൻ നമ്പറുകളിലുള്ള ആഡംബര കാറുകളിൽ ഒളിപ്പിച്ച നിലയിലാണ് ഹാഷിഷ് ഓയിൽ കടത്തി കൊണ്ടുവന്നിരുന്നത്. കൊച്ചിയിലെയും മറ്റും വിവിധ തുറകളിലുള്ള ആവശ്യക്കാർക്ക് വേണ്ടിയാണ് ഹാഷിഷ് ഓയിൽ കൊണ്ടുവന്നതെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.ചാലക്കുടി ഡിവൈഎസ്പി  സി .ആർ . സന്തോഷ് , കൊരട്ടി സർക്കിൾ ഇൻസ്പെക്ടർ ബി.കെ അരുൺ, ക്രൈം സ്ക്വാഡ് അംഗങ്ങളായ  ജിനുമോൻ തച്ചേത്ത്, ജോബ് സി.എ ,സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം മൂസ, സി.എം സുരേഷ് ബാബു ,എ.യു റെജി, ബിനു എം.ജെ, ഷിജോ തോമസ്, സൈബർ സെൽ ഉദ്യോഗസ്ഥരായ  രജീഷ്, മനുകൃഷ്ണൻ, സനുപ് എന്നിവരടങ്ങിയ സംഘം ഏതാനും ദിവസങ്ങളായി നാഷണൽ ഹൈവേയും മറ്റും കേന്ദ്രീകരിച്ച് നിരീക്ഷണം നടത്തി വരികയായിരുന്നു. ഇതിന്റെ ഫലമായാണ് വൻ മയക്കുമരുന്നു കടത്തു സംഘത്തിന്റെ വാഹനം കണ്ടെത്താനായത്.