20 April 2024 Saturday

മൂന്നു ദിവസം, 26 ഫ്‌ളൈറ്റുകൾ:യുക്രെയ്‌നിൽ നിന്നും മഹാ രക്ഷാദൗത്യത്തിനൊരുങ്ങി രാജ്യം യുക്രെയ്‌നിന്റെ തലസ്ഥാന നഗരമായ ക്യീവിൽ നിലവിൽ ഇന്ത്യൻ പൗരൻമാർ ആരുംതന്നെ ഇല്ലെന്ന് വിദേശകാര്യ മന്ത്രാലയം

ckmnews

മൂന്നു ദിവസം, 26 ഫ്‌ളൈറ്റുകൾ:യുക്രെയ്‌നിൽ നിന്നും മഹാ രക്ഷാദൗത്യത്തിനൊരുങ്ങി രാജ്യം


യുക്രെയ്‌നിന്റെ തലസ്ഥാന നഗരമായ ക്യീവിൽ നിലവിൽ ഇന്ത്യൻ പൗരൻമാർ ആരുംതന്നെ ഇല്ലെന്ന് വിദേശകാര്യ മന്ത്രാലയം


യുദ്ധത്തിൽ തകർന്ന യുക്രെയ്നിൽ (War-torn Ukraine) നിന്ന് ഒറ്റപ്പെട്ട പൗരന്മാരെ തിരികെ കൊണ്ടുവരാൻ അടുത്ത മൂന്ന് ദിവസങ്ങളിൽ 26 വിമാനങ്ങൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം (എംഇഎ) അറിയിച്ചു. യുക്രെയ്നിലെ രണ്ടാമത്തെ വലിയ കിഴക്കൻ നഗരമായ ഖർകീവിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത് സർക്കാരിന്റെ മുൻ‌ഗണനയാണ്, ഏകദേശം 12,000 ഇന്ത്യൻ പൗരന്മാർ യുക്രെയ്‌ൻ വിട്ടു. ഇതിൽ യുക്രെയ്‌നിലുള്ള ഏകദേശം 60% ഇന്ത്യക്കാർ ഉൾപ്പെടുമെന്ന് ചൊവ്വാഴ്ച നടത്തിയ പത്രസമ്മേളനത്തിൽ വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശ്രിംഗ്ല പറഞ്ഞു.




ബാക്കിയുള്ള 40 ശതമാനത്തിൽ പകുതിയും ഖർകീവ്, സുമി തുടങ്ങിയ സംഘർഷ മേഖലകളിൽ തുടരുന്നുണ്ടെന്നും ബാക്കി പകുതി ഒന്നുകിൽ യുക്രെയ്‌നിന്റെ പടിഞ്ഞാറൻ അതിർത്തികളിൽ എത്തിയിരിക്കുകയോ യുക്രെയ്‌നിന്റെ പടിഞ്ഞാറൻ ഭാഗത്തേക്ക് പോകുകയോ ചെയ്തു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അവർ സംഘർഷ മേഖലകളുടെ പുറത്താണ്.


യുക്രേനിയൻ വ്യോമാതിർത്തി അടച്ചതിനെത്തുടർന്ന്, റൊമാനിയ, ഹംഗറി, പോളണ്ട്, സ്ലൊവാക്യ തുടങ്ങിയ അയൽരാജ്യങ്ങളുമായുള്ള അതിർത്തി ക്രോസിംഗുകളിലൂടെ ഇന്ത്യ യുക്രെയ്നിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുകയാണ്.


റഷ്യയിൽ കൊല്ലപ്പെട്ട 21 കാരനായ ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥി നവീൻ ശേഖരപ്പ ജ്ഞാനഗൗഡറിന്റെ ദാരുണമായ മരണത്തിൽ അഗാധമായ ഖേദവും അനുശോചനവും അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിന് ശേഷമാണ് ഈ വിശദീകരണം. ഖർകീവിൽ ഷെല്ലാക്രമണത്തിൽ ജീവൻപൊലിഞ്ഞ നവീന്റെ മരണത്തിൽ പ്രധാനമന്ത്രി മോദി തന്റെ അഗാധമായ വേദന അറിയിച്ചതായി ആദ്ദേഹം പറഞ്ഞു.



“ഞങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കാനും നവീന്റെ മൃതദേഹം ഖർകീവിൽ നിന്ന് തിരികെ കൊണ്ടുവരാനും ശ്രമിക്കുന്നുണ്ട്,” വിദേശകാര്യ സെക്രട്ടറി കൂട്ടിച്ചേർത്തു.


യുക്രെയ്‌നിന്റെ തലസ്ഥാന നഗരമായ ക്യീവിൽ ഇന്ത്യൻ പൗരൻമാർ ആരുംതന്നെ ഇല്ലെന്നും ശ്രിംഗ്‌ല പറഞ്ഞു. “നമ്മുടെ എല്ലാ പൗരന്മാരും ക്യീവ് വിട്ടു. ഞങ്ങളുടെ പക്കലുള്ള വിവരം അനുസരിച്ച് ക്യീവിൽ ഇനി ഇന്ത്യൻ പൗരന്മാരൊന്നും അവശേഷിക്കുന്നില്ല. അതിനുശേഷം ആരും ഞങ്ങളെ ബന്ധപ്പെട്ടിട്ടില്ല. ഞങ്ങളുടെ എല്ലാ അന്വേഷണങ്ങളും വെളിപ്പെടുത്തുന്നത് നമ്മുടെ ഓരോ പൗരന്മാരും ക്യീവിൽ നിന്ന് പുറത്തു വന്നുവെന്നാണ്,” അദ്ദേഹം പറഞ്ഞു.


ബുക്കാറസ്റ്റും ബുഡാപെസ്റ്റും കൂടാതെ, പോളണ്ടിലെയും സ്ലോവാക് റിപ്പബ്ലിക്കിലെയും വിമാനത്താവളങ്ങളും കുടിയൊഴിപ്പിക്കൽ വിമാനങ്ങൾ പ്രവർത്തിപ്പിക്കാൻ ഉപയോഗിക്കുമെന്ന് 'ഓപ്പറേഷൻ ഗംഗയ്ക്ക്' കീഴിലുള്ള ഇന്ത്യയുടെ രക്ഷാദൗത്യത്തെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ നൽകിക്കൊണ്ട് വിദേശകാര്യ സെക്രട്ടറി പറഞ്ഞു. ബുധനാഴ്ച പുലർച്ചെ നാലിന് സി-17 ഐഎഎഫ് വിമാനം റൊമാനിയയിലേക്ക് പുറപ്പെട്ടു.


പോളണ്ട്, ഫ്രാൻസ്, യൂറോപ്യൻ യൂണിയൻ കമ്മീഷൻ എന്നീ രാജ്യങ്ങളുടെ പ്രസിഡന്റുമാരുമായി ഉക്രെയ്‌ൻ സ്ഥിതിഗതികൾ സംബന്ധിച്ച് പ്രധാനമന്ത്രി മോദി ചർച്ച നടത്തിയതായും അദ്ദേഹം അറിയിച്ചു.


അതേസമയം, ഒഴിപ്പിക്കലിന് മേൽനോട്ടം വഹിക്കാൻ യുക്രെയ്നിലെ അയൽരാജ്യങ്ങളിലേക്ക് ഇന്ത്യയുടെ പ്രത്യേക ദൂതന്മാരായി നാല് കേന്ദ്രമന്ത്രിമാരെ അയക്കാൻ സർക്കാർ തീരുമാനിച്ചതിന് തൊട്ടുപിന്നാലെ കേന്ദ്രമന്ത്രിമാരായ ഹർദീപ് സിംഗ് പുരി, കിരൺ റിജിജു, ജ്യോതിരാദിത്യ സിന്ധ്യ എന്നിവർ യഥാക്രമം ഹംഗറി, സ്ലൊവാക്യ, റൊമാനിയ എന്നിവിടങ്ങളിലേക്ക് പുറപ്പെട്ടു . കേന്ദ്രമന്ത്രി വി.കെ. സിംഗ് തിങ്കളാഴ്ച രാത്രി പോളണ്ടിലേക്ക് പോയിരുന്നു