29 March 2024 Friday

തൃക്കാക്കരയിൽ പരിക്കേറ്റ കുഞ്ഞ് കണ്ണ് തുറന്നു; കുട്ടി സ്വയം ഏൽപിച്ച പരിക്കല്ലെന്ന് ഡോക്ടർമാര്‍

ckmnews

തൃക്കാക്കരയിൽ പരിക്കേറ്റ രണ്ടര വയസ്സുകാരിയുടെ ആരോഗ്യനില തൃപ്തികരം. കുട്ടി കണ്ണു തുറന്നുവെന്നും പ്രതികരിച്ച് തുടങ്ങിയെന്നും ഡോക്ടർമാര് പറഞ്ഞു. കുട്ടി സ്വയം ഏൽപിച്ച പരിക്കല്ലെന്ന് സ്ഥിരീകരിച്ചെന്നും ഡോക്ടർമാർ അറിയിച്ചു. കുട്ടിയെ എടുത്ത് ഉയർത്തി അതിശക്തമായി കുലുക്കിയാൽ ഉണ്ടാകുന്ന പരിക്കുകളാണ് കണ്ടത്. കുട്ടിക്ക് സ്വയം ഇത് ചെയ്യാൻ കഴിയില്ലെന്നും ഡോക്ടർമാർ പറഞ്ഞു. അതിനിടെ, കുട്ടിയുടെ അമ്മയും അമ്മൂമ്മയും രാത്രി ഒരു മണിയോടെ ആത്മഹത്യക്ക് ശ്രമിച്ചു. നേരത്തെയുള്ള നിർദ്ദേശപ്രകാരം സെക്യൂരിറ്റി നിരീക്ഷണത്തിലായിരുന്നു ഇവർ. ഉടനടി കണ്ടെത്തി ചികിത്സ നൽകി. ഇതേ അവസ്ഥയിൽ അമ്മൂമ്മയും ആത്മഹത്യ ശ്രമം നടത്തി. ഐസിയുവിലേക്ക് മാറ്റി. ഇരുവരും അപകട അവസ്ഥ തരണം ചെയ്തുവെന്നും ഡോക്ടർമാർ പറഞ്ഞു.


അതേസമയം, കുട്ടിക്ക് മര്‍ദ്ദനമേറ്റതിൽ ദുരൂഹത തുടരുകയാണ്. കുട്ടി സ്വയം വരുത്തി വെച്ച പരിക്കെന്ന് അമ്മ ഉൾപ്പടെയുള്ള ബന്ധുക്കൾ ആവർത്തിക്കുമ്പോൾ പൊലീസ് അന്വേഷണവും എങ്ങുമെത്തിയിട്ടില്ല. കുട്ടിക്ക് മർദ്ദനമേറ്റിട്ടുണ്ടെന്ന നിഗമനത്തിൽ തന്നെയാണ് അന്വേഷണമെന്ന് പൊലീസ് വ്യക്തമാക്കുന്നു. അതിനിടെ, കുട്ടിയുടെയും കുടുംബത്തിന്‍റെയും ഒപ്പം താമസിച്ചിരുന്ന ആന്‍റണി ടിജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൈസൂരിൽ വെച്ചാണ് ആന്റണി ടിജിന് കസ്റ്റഡിയിലായത്. പൊലീസ് ആന്റണിയെ ചോദ്യം ചെയ്യുകയാണ്. കുട്ടിയുടെ അമ്മയുടെ സഹോദരിക്കും മകനും ഒപ്പമാണ് ആന്റണി മൈസൂരിൽ എത്തിയത്. മൂന്ന് പേരെയും ഇന്ന് കൊച്ചിയിൽ എത്തിക്കും.


മകളെ ആരും ഉപദ്രവിച്ചതല്ലെന്ന് കുട്ടിയുടെ അമ്മ പറയുന്നത്. ടിജിൻ മകളെ അടിക്കുന്നതായി താൻ കണ്ടിട്ടില്ല. മകൾക്ക് സാധാരണ കുസൃതിയാണ് ഉണ്ടായിരുന്നത്. എന്നാൽ കഴിഞ്ഞ കുറച്ച് നാളായി അസാധാരണമായ പെരുമാറ്റമാണെന്ന് കുട്ടിയുടെ അമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ജനലിന്റെ മുകളിൽ നിന്ന് പലതവണ ചാടിയിട്ടുണ്ട്. അപ്പോഴൊന്നും ഒരു പ്രശ്നവും പറഞ്ഞിട്ടില്ല. കുന്തിരിക്കം കത്തിച്ച് വെച്ചതിലേക്ക് വീണതോടെയാണ് ദേഹത്ത് പൊള്ളലുണ്ടായത്. പല ദിവസങ്ങളിലുണ്ടായ പരിക്ക് അവസാനം ഒരുമിച്ച് വന്നതാകാം. പനി കൂടിയതോടെ അപസ്മാര ലക്ഷണങ്ങളും കൂടി. ഈ മുറിവിന്മേൽ വീണ്ടും മകൾ മുറിവുകൾ ഉണ്ടാക്കുകയായിരുന്നു എന്നും കുട്ടിയുടെ അമ്മ പറയുന്നു