25 April 2024 Thursday

യുക്രെയ്നിൽ യുദ്ധം തുടങ്ങി റഷ്യ;: ആശങ്കയിൽ ലോകം

ckmnews

മോസ്കോ: ലോകത്തെ ആശങ്കയിലാക്കി യുക്രൈനെതിരെ യുദ്ധം പ്രഖ്യാപിച്ച് റഷ്യ. യുക്രൈനിൽ സൈനിക നടപടിക്ക് ഉത്തരവിട്ടതായി റഷ്യൻ പ്രസിഡൻ്റ് വ്ളാദിമിർ പുട്ടിൻ പ്രഖ്യാപിച്ചു. തടയാൻ ശ്രമിക്കുന്നവർ സൈന്യം മറുപടി നൽകുമെന്നും ഇടപെട്ടാൽ ഇതുവരെ കാണാത്ത തരത്തിൽ തിരിച്ചടിയുണ്ടാകുമെന്നും പുട്ടിൻ വെല്ലുവിളിച്ചിട്ടുണ്ട്. എന്തിനും റഷ്യ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ഡോണ്ബോസിലേക്ക് കടക്കാനാണ് സൈന്യത്തിന് പുട്ടിൻ നിർദേശം നൽകിയത്. പുട്ടിൻ്റെ യുദ്ധപ്രഖ്യാപനത്തിന് പിന്നാലെ ഐക്യരാഷ്ട്രസഭയുടെ സഹായം യുക്രൈൻ തേടിയിട്ടുണ്ട്. 


രാജ്യത്തെ നേരിട്ട് അഭിസംബോധന ചെയ്താണ് യുക്രൈനിൽ സൈനിക നടപടി ആരംഭിച്ചതായി പുട്ടിൻ പ്രഖ്യാപിച്ചത്. ഒരു പ്രത്യേക സൈനിക നടപടി യുക്രൈനിൽ ആവശ്യമായിരിക്കുന്നുവെന്നാണ് പുട്ടിൻ്റെ വിശദീകരണം. ഇതിനോടകം യുക്രൈൻ അതിർത്തിയിൽ നിന്നും 15 കിലോമീറ്റർ അകലെ രണ്ട് ലക്ഷം സൈനികരെ റഷ്യ വിന്യസിച്ചിട്ടുണ്ട്. രണ്ട് വിമതപ്രവിശ്യകളിൽ സൈന്യം ഇതിനോടകം പ്രവേശിക്കുകയും ചെയ്തിട്ടുണ്ട്. 


സൈനിക നടപടി പുട്ടിൻ പ്രഖ്യാപിച്ചതിന് പിന്നാലെ യുക്രൈൻ തലസ്ഥാനമായ ക്രീവിൽ സ്ഫോടനശബ്ദം കേട്ടതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ക്രീവിൽ തുടർച്ചയായി സ്ഫോടനശബ്ദങ്ങൾ കേട്ടതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്തെവിവിധ ഭാഗങ്ങളിൽ സ്ഫോടനം നടക്കുന്നുവെന്നും വാർത്തകളുണ്ട്. സർവ്വശക്തിയും ഉപയോഗിച്ച് റഷ്യയെ പ്രതിരോധിക്കുമെന്ന് യുക്രൈൻ പ്രധാനമന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ടസൈനിക ശക്തികളിലൊന്നായ റഷ്യയെ പക്ഷേ അധികസമയം നേരിടാൻ യുക്രൈന് സാധിക്കില്ല. അമേരിക്കയും  നാറ്റോയും വിഷയത്തിൽ സ്വീകരിക്കുന്ന അടിയന്തര നിലപാട് എന്തായിരിക്കും എന്നാണ് ഈ സമയം ലോകം ഉറ്റുനോക്കുന്നത്. റഷ്യയുടെ സൈനിക നടപടിയോടെ യൂറോപ്പാകെ യുദ്ധമുനമ്പായി മാറുകയാണ്.  


 യുദ്ധം പ്രഖ്യാപിച്ച സാഹചര്യത്തിൽ അടുത്ത മണിക്കൂറുകളിൽ തന്നെ ആഗോള സാമ്പത്തിക മേഖലയിൽ വൻ മാന്ദ്യമുണ്ടാവാൻ സാധ്യതയുണ്ട്. ഇന്ത്യയിൽ പത്ത് രൂപയോളം പെട്രോൽ വില കൂടാൻ സാധ്യതയുണ്ടെന്നാണ് കരുതുന്നത്. സ്വർണവില കുതിച്ചു കയറുകയും ആഗോളഓഹരി വിപണിയിൽ കനത്ത ഇടിവിനും സാധ്യത നിലനിൽക്കുന്നു. 


പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാൻ നിലവിൽ മോസ്കോവിലുണ്ട്. സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നാണ് ഇന്ത്യ അറിയിക്കുന്നത്. യുദ്ധം സംബന്ധിച്ച നിലപാട് സുരക്ഷാസമിതിയോഗത്തെ അറിയിക്കുമെന്നും ഇന്ത്യ വ്യക്തമാക്കി. അതിനിടെ 182 ഇന്ത്യക്കാരുമായി ഉക്രൈയിൻ എയർലൈൻസ് വിമാനം ദില്ലി വിമാനത്താവളത്തിൽ എത്തി. യുക്രൈനിൽ ഇപ്പോഴും ഇന്ത്യക്കാരുണ്ട് എന്നതാണ് ഇന്ത്യയെ ആശങ്കപ്പെടുത്തുന്നകാര്യം. 25000 ഇന്ത്യക്കാർ അവിടെയുണ്ടെന്നാണ് കണക്ക്. ഒരു അടിയന്തര യുദ്ധം ഉണ്ടാവില്ല എന്ന പ്രതീക്ഷയിലായിരുന്നു ഇവരെല്ലാം. അടിയന്തരമായി രാജ്യം വിടണമെന്ന് രണ്ട് തവണ കേന്ദ്രസർക്കാർ ഇവർക്ക് നിർദേശം നൽകിയിരുന്നു. ഇന്ത്യ അയച്ച വിമാനങ്ങളിലും സ്വന്തം നിലയിലുമായി നിരവധി പേർ രാജ്യം വിട്ടെങ്കിലും പതിനായിരത്തോളം പേർ ഇപ്പോഴും യുക്രൈനിലുണ്ട് എന്നാണ് കണക്ക്. 

എന്താണ് യുക്രൈനിലെ വിമത പ്രവിശ്യകൾ?

2014 മുതൽ യുക്രൈനുമായി ഭിന്നിച്ചു നിൽക്കുന്ന രണ്ടു പ്രവിശ്യകളാണ് ഇവ - ഡോൻസ്‌ക്, ലുഹാൻസ്‌ക്.  രണ്ടിടത്തും കൂടി ജനസംഖ്യ 40 ലക്ഷം. ഇതിൽ എട്ടു ലക്ഷം പേർക്ക് റഷ്യ പാസ്‌പോർട്ടും അനുവദിച്ചിട്ടുണ്ട്. തങ്ങൾ സ്വതന്ത്രരെന്ന് അവകാശപ്പെടുന്നു ഈ നാട്ടുകാർ. റഷ്യ രഹസ്യമായി ഇവർക്ക് ആയുധവും പണവും നൽകുന്നു. രണ്ട് പ്രവിശ്യകളും തങ്ങളുടെ ഭാഗമെന്ന് വാദിക്കുന്നു യുക്രൈൻ ഭരണകൂടം. ഇവിടെ സമാധാനം ഉണ്ടാക്കാനായി റഷ്യയും വിമതരും യൂറോപ്യൻ യൂണിയനും തമ്മിൽ കരാർ ഉണ്ടാക്കിയെങ്കിലും ഇതുവരെ നടപ്പായില്ല. എട്ടു വർഷത്തിനിടെ പതിനായിരം പേരെങ്കിലും ഇവിടെ സംഘർഷത്തിൽ കൊല്ലപ്പെട്ടെന്നാണ് കണക്ക്.

 

വിമത പ്രവിശ്യകളിൽ സംഭവിക്കുന്നത് എന്ത്?

കഴിഞ്ഞ  രണ്ടാഴ്ചക്കിടെ ഡൊണസ്കിലും ലുഹാൻസ്‌കിലുമായി വീണു പൊട്ടിയത് ആയിരക്കണക്കിന് ഷെല്ലുകളാണ്. യുക്രൈനും വിമതരും

പരസ്പരം ആക്രമിക്കുന്നു. നിരവധി പേർ ആക്രമണം ഭയന്ന് നാട് വിട്ടു. വലിയൊരു വിഭാഗം റഷ്യൻ സൈന്യത്തിനൊപ്പം ചേർന്ന് യുക്രൈനെ നേരിടാൻ തയാറായി നിൽക്കുന്നു. ആക്രമണത്തിൽ രണ്ട് യുക്രൈൻ സൈനികർ കൊല്ലപ്പെട്ടിട്ടുണ്ട്.


ലോകരാജ്യങ്ങളുടെ പ്രതികരണം എന്ത്?

ഡോൻസ്‌ക്, ലുഹാൻസ്‌ക് വിമത പ്രവിശ്യകളുടെ സ്വാതന്ത്ര്യം അംഗീകരിക്കുന്നു എന്നാണ് വ്ലാദിമിർ പുട്ടിൻ നേരത്തെ നടത്തിയ പ്രഖ്യാപനം. ഈ

രണ്ട് പ്രവിശ്യകളെയും ഇനി യുക്രൈന്റെ ഭാഗമായി റഷ്യ കണക്കാക്കുന്നില്ല എന്നർത്ഥം. ഇവിടങ്ങളിലേക്ക് സൈന്യത്തെ അയയ്ക്കുന്നത്  സമാധാനം ഉറപ്പിക്കാനാണ് എന്നും പുടിൻ പറഞ്ഞിരുന്നു.  കടുത്ത ഭാഷയിലാണ് യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയും ഇതിനോട് പ്രതികരിച്ചത്. റഷ്യയുടേത് പ്രതീക്ഷിക്കപ്പെട്ട നാണംകെട്ട നടപടി എന്നായിരുന്നു അമേരിക്കയുടെ പ്രതികരണം.  റഷ്യ എന്ത് പറഞ്ഞാലും യുക്രൈന്റെ ഭൂമിശാസ്ത്രപരമായ അതിരുകൾ മാറില്ലെന്ന് യുക്രൈൻ പ്രസിഡന്റ് വ്ലാദിമിർ സെലിൻസ്കി പറയുന്നു. ആശങ്കയുണ്ടാക്കുന്ന പ്രഖ്യാപനം എന്നായിരുന്നു  ഐക്യരാഷ്ട്ര സഭ മേധാവി അന്റോണിയോ ഗുട്ടട്രസിൻ്റെ പ്രതികരണം.  


ഇന്ത്യയുടെ നിലപാട് എന്ത്?

കഴിഞ്ഞ വർഷം ഇന്ത്യയിൽ എത്തിയപ്പോൾ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുറ്റിനുമായി 25 പ്രതിരോധ കരാറുകളാണ് ഇന്ത്യ ഒപ്പിട്ടത്. ശതകോടികളുടെ പ്രതിരോധ ഇടപാടുകളാണ് റഷ്യയുമായി ഇന്ത്യക്ക് ഉള്ളത്. അമേരിക്ക പോലെ തന്നെ റഷ്യയും ഇന്ത്യയുടെ സുപ്രധാന പ്രതിരോധ പങ്കാളിയാണ്. അതുകൊണ്ടുതന്നെ ഇന്ത്യയുടെ പ്രതികരണം കരുതലോടെയാണ്. പാശ്ചാത്യ രാജ്യങ്ങളെപ്പോലെ റഷ്യയെ അപലപിക്കാൻ ഇന്ത്യ തയാറായില്ലെന്നത് ശ്രദ്ധേയം.  


സംഘർഷം ലഘൂകരിക്കുകയാണ് ആദ്യം വേണ്ടത്. മേഖലയിൽ സ്ഥിരതയുള്ള സമാധാനവും ശാന്തിയും ഉണ്ടാകണം. സംഘർഷങ്ങളെ ഇന്ത്യ ആശങ്കയോടെ കാണുന്നു. ചർച്ചകൾ മാത്രമാണ് പരിഹാരം - യുഎൻ രക്ഷാസമിതിയിൽ ഇന്ത്യ പറഞ്ഞത് ഇങ്ങനെ.


സംഘർഷം നീണ്ടാൽ പ്രത്യാഘാതം എന്ത്? 


വിവിധ യൂറോപ്യൻ രാജ്യങ്ങളിലായി ഉള്ളത് 60 ലക്ഷം ഇന്ത്യക്കാർ. യുക്രൈനിൽ വിദ്യാർഥികൾ അടക്കം കാൽ ലക്ഷം പേർ. ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയാണ് യൂറോപ്യൻ യൂണിയൻ. ഒരു വർഷം ഇന്ത്യയും റഷ്യയും തമ്മിലുള്ള വ്യാപാരം 800 കോടി ഡോളറിന്റേതാണ്. സംഘർഷം യുദ്ധത്തിലേക്ക് നീങ്ങുകയും റഷ്യക്ക് മേൽ കനത്ത ആഗോള ഉപരോധം ഉണ്ടാവുകയും ചെയ്താൽ സാമ്പത്തികമായി അത് ഇന്ത്യക്കും തിരിച്ചടിയാകും. പ്രതിരോധ ഇടപാടുകൾ മുടങ്ങുമെന്ന ആശങ്ക വേറെ. യൂറോപ്പ് യുദ്ധ മേഖല ആയാൽ ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ സുരക്ഷയും തൊഴിലും പ്രശ്നമാകും. കോവിഡിൽ തകർന്നു തരിപ്പണമായ ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് മേൽ   ഒരു യുദ്ധം കൂടി വന്നാൽ ഭീകരമായിരിക്കും പ്രത്യാഘാതം. ബാരലിന് നൂറു ഡോളറിനോട് അടുത്ത എണ്ണ വില ഇനിയും ഉയരും. യുദ്ധവാർത്തകൾ വന്നപ്പോൾ തന്നെ ലോകമെങ്ങും ഓഹരി വിപണി ഇടിഞ്ഞത് ഇതിനു സൂചനയാണ്.


ഇനിയെന്ത് സംഭവിക്കും?

ദുർബലമെങ്കിലും സമാധാന ശ്രമങ്ങൾ ഇപ്പോഴും സജീവം. യുദ്ധം വേണ്ടെന്ന് ആഗ്രഹിക്കുന്ന യൂറോപ്യൻ രാജ്യങ്ങൾ പലതുണ്ട്. ജർമനിയെപ്പോലെ പല രാജ്യങ്ങളും സമാധാനം ആഗ്രഹിക്കുന്നു. യുക്രൈയിനിലെ റഷ്യയുടെ സൈനിക നടപടി റഷ്യ - യൂറോപ്പ് യുദ്ധമായി പടർന്നാൽ ആഘാതം അതിരൂക്ഷമാകും എന്നത് ഉറപ്പാണ്.