25 April 2024 Thursday

ചെന്നൈ നഗരത്തെ നയിക്കാന്‍ ദലിത് ‌വനിത, ചരിത്രത്തിൽ ആദ്യം; കാലം തെറ്റുതിരുത്തുന്നു

ckmnews

ചെന്നൈ നഗരത്തെ നയിക്കാന്‍ ദലിത് ‌വനിത, ചരിത്രത്തിൽ ആദ്യം; കാലം തെറ്റുതിരുത്തുന്നു


കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ ഏറ്റവും പഴക്കമുള്ള കോര്‍പ്പറേഷനായ ചെന്നൈയെ നയിക്കാന്‍ ‌ചരിത്രത്തിലാദ്യമായി വനിതയെത്തുന്നു. 1688ല്‍ രൂപീകരിച്ച കോര്‍പ്പറേഷന്റെ ഭരണത്തിന് ഇനി നേതൃത്വം നല്‍കുക ദലിത് വനിതയാണ്. തമിഴ്നാട്ടിൽ ഇന്നലെ നടന്ന നഗര തദ്ദേശ തിരഞ്ഞെടുപ്പാണു ചെന്നൈ കോര്‍പ്പറേഷനെ സംബന്ധിച്ചു ചരിത്രവിധിയാകുന്നത്. മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും ആരോഗ്യമന്ത്രി എം.സുബ്രഹ്മണ്യവും തുടങ്ങി നിരവധി പ്രമുഖര്‍ രാഷ്ട്രീയത്തില്‍ പയറ്റിത്തെളിഞ്ഞതു ചെന്നൈ മേയര്‍ സ്ഥാനത്തിരുന്നാണ്.


ബ്രിട്ടന്‍ രാജാവായിരുന്ന ജയിംസ് രണ്ടാമന്റെ ഉത്തരവനുസരിച്ച് 1688ലാണു മദ്രാസ് കോര്‍പ്പറേഷന്‍ രൂപീകൃതമാവുന്നത്. പിന്നീട് ചെന്നൈയായും വിശാല ചെന്നൈ കോര്‍പ്പറേഷനായും പേരുമാറി. എങ്കിലും രാജ്യത്തെ മറ്റു നഗരഭരണ കേന്ദ്രങ്ങളേക്കാള്‍ ഒരുപടി മുന്നിലാണു റിപ്പണ്‍മാളിക. സിറ്റി ഓഫ് ലണ്ടന്‍ കഴിഞ്ഞാല്‍ ഏറ്റവും പുരാതനമായ കോര്‍പ്പറേഷന്റെ ഭരണചക്രം തിരിക്കാന്‍ ചരിത്രത്തില്‍ ഇന്നുവരെ ഒരു ദലിത് വ്യക്തിക്കോ വനിതയ്ക്കോ ആയിട്ടില്ല. 

കാലം തെറ്റുതിരുത്തുമ്പോള്‍ ഇവ രണ്ടും ഒന്നിച്ചു സംഭവിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന നഗര തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ചെന്നൈ കോര്‍പ്പറേഷന്‍ അധ്യക്ഷ സ്ഥാനം പട്ടികജാതി വനിതാ സംവരണമായി. ജാതീയത കൊടികുത്തിവാഴുന്ന തമിഴകത്തു വലിയ മുന്നേറ്റമാകും ഇതുണ്ടാക്കുക.

കഴിഞ്ഞ ആറു കൊല്ലമായി നാഥനില്ലാകളരിയായിരുന്നു റിപ്പണ്‍ മാളിക. വോട്ടര്‍പട്ടികയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് 2016 ഒക്ടോബറിൽ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥ ഭരണത്തിലായി. ചെന്നൈ മേയര്‍സ്ഥാനം സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനകവാടം കൂടിയാണ്. മേയറാകുന്ന വനിത അടുത്തകാലത്തു തന്നെ സംസ്ഥാന രാഷ്ട്രീയത്തിലേക്കെത്തുമെന്ന് ഉറപ്പാണ്.