20 April 2024 Saturday

പൊന്നാനി നഗരസഭയിൽ സംസ്ഥാനത്തെ പ്രഥമ പുനരധിവാസ കേന്ദ്രമൊരുങ്ങുന്നു

ckmnews

പൊന്നാനി നഗരസഭയിൽ സംസ്ഥാനത്തെ പ്രഥമ പുനരധിവാസ കേന്ദ്രമൊരുങ്ങുന്നു


പൊന്നാനി:സംസ്ഥാനത്ത് ആദ്യമായി മനോരോഗികൾക്ക് അടിയന്തര ചികിത്സ നൽകി പുനരധിവാസ കേന്ദ്രമൊരുക്കാൻ പൊന്നാനി നഗരസഭ ഒരുങ്ങുന്നു. പൊന്നാനി നഗരസഭയുടെയും, ചെന്നൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ദി ബന്യൻ, പൊന്നാനി ശാന്തി പെയിൻ & പാലിയേറ്റീവ് കെയർ എന്നീ സന്നദ്ധ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിലാണ് എമർജൻസി കെയർ ആൻഡ് റികവറി സെന്റർ പ്രവർത്തിക്കുക. മാനസിക വിഭ്രാന്തി മൂലം തെരുവിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നവർക്ക് പുനരധിവാസവും, ചികിത്സയും ഉറപ്പാക്കാനുള്ളതാണ് പുനരധിവാസ കേന്ദ്രം. സംസ്ഥാനത്ത് തന്നെ ആദ്യമായാണ് ഒരു തദ്ദേശ സ്ഥാപനത്തിന് കീഴിൽ ഇത്തരത്തിൽ പുനരധിവാസ കേന്ദ്രം ഒരുങ്ങുന്നത്. കേന്ദ്രത്തിൽ ഡോക്ടർ, സ്റ്റാഫ് നഴ്സ്, മനോരോഗ വിദഗ്ദൻ എന്നിവരുടെ സേവനവും ലഭ്യമാകും. രോഗം ഭേദമാകുന്നത് വരെ പരിചരണം നൽകിയ ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. ലഹരി ഉപയോഗം മൂലം മാനസിക വിഭ്രാന്തി പ്രകടിപ്പിക്കുന്നവരെയും കേന്ദ്രത്തിൽ പുനരധിവസിപ്പിക്കാനാണ് തീരുമാനം. പൊന്നാനി ചന്തപ്പടിയിൽ സൗജന്യമായി വിട്ടു നൽകിയ വീട്ടിലാണ് കേന്ദ്രം പ്രവർത്തിക്കുക. മൂന്ന് വർഷത്തേക്കാണ് കേന്ദ്രം സൗജന്യമായി വിട്ടു നൽകിയത്. ഏകദേശം മൂന്ന് ലക്ഷം രൂപ ചെലവിൽ അറ്റകുറ്റപണികൾ നടത്തി ഫെബ്രുവരി അവസാനത്തോടെ പ്രവർത്തനം ആരംഭിക്കാനാണ് നഗരസഭാ തീരുമാനം.നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപ്പുറത്തിന്റെ നേതൃത്വത്തിൽ കെട്ടിടം സന്ദർശിച്ച് നിർമാണ പ്രവൃത്തികൾ വിലയിരുത്തി. വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ, സ്ഥിരം സമിതി ചെയർമാൻമാരായ എം. ആബിദ, രജീഷ് ഊപ്പാല, ഷീന സുദേശൻ, നഗരസഭാ എഞ്ചിനീയർ സുജിത്ത് ഗോപിനാഥ് തുടങ്ങിയവർ അനുഗമിച്ചു