11 വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി അകലാട് സ്വദേശിക്ക് 6 വർഷം തടവും 25,000 രൂപ പിഴയും
കുന്നംകുളം:11വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് 6 വർഷം തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു.വടക്കേക്കാട് അകലാട് ഒറ്റയിനി കോഞ്ചടത് വീട്ടിൽ മുഹമ്മദ് മകൻ ഉമ്മർ (47) നെയാണ് കുന്നംകുളം ഫാസ്ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജ് എം പി ഷിബു കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.2016 സെപ്റ്റംബർ മാസത്തിലാണ് കേസിനാസ്പദമായ സംഭവമുണ്ടാവുന്നത്. വീട്ടുമുറ്റത്ത് സൈക്കിൾ ചവിട്ടി കൊണ്ടിരുന്ന 11 വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയും, ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാൽ കൊന്നുകളയുമെന്ന് പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.14 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകൾ ഹാജരാക്കുകയും,ശാസ്ത്രീയ തെളിവുകൾ നിരത്തുകയും ചെയ്തു.
പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ എസ് ബിനോയ് ഹാജരായി.
വടക്കേക്കാട് പോലീസ് സ്റ്റേഷൻ എസ് ഐയായിരുന്ന പി കെ മോഹിത് ആണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തു അന്വേഷണം പൂർത്തിയാക്കി പ്രതിയുടെ പേരിൽ കുറ്റപത്രം സമർപ്പിച്ചത്.വടക്കേക്കാട് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ താജി സി ജോർജ് അന്വേഷണ സംഘത്തിലുണ്ടായിരുന്നു.പ്രോസിക്യൂഷനെ സഹായിക്കുന്നതിനായി വടക്കേക്കാട് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ സി പി ഒ പി വി അനൂപ്,കുന്നംകുളം പോക്‌സോ കോടതി ലൈസൻ ഓഫീസറായ സീനിയർ സിവിൽ പൊലീസ് ഓഫീസർ എം ബി ബിജു എന്നിവരും പ്രവർത്തിച്ചിരുന്നു.