28 March 2024 Thursday

കുതിരാൻ രണ്ടാം തുരങ്കം തുറക്കുന്നെന്ന വാർത്തകൾ തെറ്റ്; മന്ത്രി റിയാസ്

ckmnews

 തൃശ്ശൂർ- പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന കുതിരാനിലെ രണ്ടാം തുരങ്കം ഇന്ന് തുറക്കുമെന്ന വാർത്തകൾ തെറ്റാണെന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. രണ്ടാമത്തെ തുരങ്കം തുറക്കുന്ന കാര്യം സർക്കാർ അറിഞ്ഞിട്ടില്ല. ട്രാഫിക് ഡൈവേർഷന് വേണ്ടിയാണ് ഇത് ഭാഗികമായി തുറന്നത്.


ഏപ്രിൽ അവസാനത്തോടെ പണികൾ പൂർത്തീകരിക്കും. പൂർണമായി തുറക്കാതെ ടോൾ പിരിവ് അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. കുതിരാനിലെ രണ്ടാം തുരങ്കത്തിന്റെ പണി പൂർത്തിയായെന്നും ഗതാഗതത്തിനായി തുറന്നകൊടുക്കാവുന്നതാണെന്നും ദേശീയപാത അതോറിറ്റി തൃശ്ശൂർ ജില്ല കലക്ടർക്ക് കത്ത് നൽകിയിരുന്നു. ഇതോടെ കുതിരാൻ തുരങ്കം തുറക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാറും ദേശീയ പാതാ അതോറിറ്റിയും രണ്ട് തട്ടിലായിരിക്കുകയാണ്. രണ്ടാം തുരങ്കത്തിലേക്കുള്ള റോഡിന്റെയും മണ്ണൂത്തി മുതൽ തുരംഗ മുഖം വരെയുള്ള ഭാഗത്തു മേൽപ്പാലങ്ങളുടെയും അടി പാതകളുടെയും നിർമ്മിക്കാനുണ്ട്. താൽക്കാലിക റോഡ് നിർമ്മിച്ചാണ് ഇപ്പോൾ ഗതാഗതത്തിന് തുറന്നു കൊടുക്കാമെന്ന് ദേശീയ പാത അതോറിറ്റി പറയുന്നത്. എന്നാൽ ദേശീയപാത അതോറിറ്റിയുമായി വിവാദത്തിനില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. റവന്യൂ വകുപ്പ് മന്ത്രി കെ .രാജനും റിയാസിനോടൊപ്പമുണ്ടായിരുന്നു.972 മീറ്റർ ദൂരത്തിലാണ് രണ്ടാം തുരങ്കം നിർമിച്ചിരിക്കുന്നത്. രണ്ടു തുരങ്കങ്ങളുമായി ബന്ധപ്പെടുന്ന രണ്ട് ക്രോസ് റോഡുകളുണ്ട്. തുരങ്കം പൂർണമായും പ്രവർത്തനസജ്ജമായാൽ പാലക്കാട് തൃശ്ശൂർ ദേശീയപാതിയിലെ യാത്രക്ലേശത്തിന് വലിയൊരു പരിഹാരമാകുമെന്നാണ് കരുതുന്നത്.