അബുദാബിയില്‍ സ്‌ഫോടനം; വിമാനത്താവളത്തിലും തീപിടിത്തം, ഇന്ധന ടാങ്കറുകള്‍ പൊട്ടിത്തെറിച്ചു: ഇന്ത്യക്കാരുൾപ്പെടെ 3 പേർ മരിച്ചു
അബുദാബി: അബുദാബിയില്‍ രണ്ടിടങ്ങളിലായി സ്‌ഫോടനം. അബുദാബിയിലെ അല്‍ മുസഫയില്‍ മൂന്ന് പെട്രോള്‍ ടാങ്കറുകള്‍ സ്‌ഫോടനത്തില്‍ പൊട്ടിത്തെറിച്ചു. അബുദാബി വിമാനത്താവളത്തിന് നേരെയും ആക്രമണമുണ്ടായി. ഇന്ധന ടാങ്കറുകള്‍ പൊട്ടിത്തെറിക്കാനിടയായതും വിമാനത്താവളത്തിലും തീപിടിത്തത്തിനും കാരണം ഡ്രോണ്‍ ആക്രമണമാണെന്ന് സംശയിക്കുന്നതായി അബുദാബി പോലീസ് അറിയിച്ചു. തിങ്കളാഴ്ച രാവിലെ ഉണ്ടായ സ്ഫോടനത്തിൽ മൂന്നു പേർ മരിച്ചു. ആറു പേർക്ക് പരുക്കേറ്റു. രണ്ട് ഇന്ത്യക്കാരും ഒരു പാക്കിസ്ഥാൻ പൗരനുമാണ് മരിച്ചത്. മുസഫ ഐകാഡ് സിറ്റിയിലുണ്ടായ തീപിടിത്തത്തിൽ 3 പെട്രോൾ ടാങ്കറുകൾ പൊട്ടിത്തെറിച്ചു. അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെ നിർമാണ കേന്ദ്രത്തിനു സമീപവും തീപിടിത്തമുണ്ടായെന്നാണു റിപ്പോർട്ട്.
ആക്രമണത്തിന്റെ ഉത്തരവാദിത്വം യെമന്‍ ഹൂതി വിമതര്‍ ഏറ്റെടുത്തതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. എണ്ണ കമ്പനിയായ അഡ്‌നോകിന്റെ സംഭരണശാലയ്ക്ക് സമീപത്ത് നിന്നും പെട്രോളിയം ഉത്പന്നങ്ങളുമായി പോകുകയായിരുന്ന എണ്ണ ടാങ്കറുകളാണ് സ്‌ഫോടനത്തില്‍ പൊട്ടിത്തെറിച്ചത്.
അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ നിര്‍മാണ മേഖലയിലും തീപിടിത്തമുണ്ടായി. ഇതും ഡ്രോണ്‍ ആക്രമണമാണെന്നാണ് പോലീസ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
അധികൃതര്‍ വിപുലമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.