ഒമാനിൽ നിന്ന് കരിപ്പൂരെത്തിയ തിരൂർ സ്വദേശനിക്ക് നേരെ ലൈംഗികാതിക്രമം; പൊലീസ് അന്വേഷണം ആരംഭിച്ചു
ഒമാനിൽ നിന്ന് കരിപ്പൂരിലെത്തിയ യുവതിക്ക് നേരെ ലൈംഗികാതിക്രമം. വിമാന യാത്രക്കിടെ സഹയാത്രികൻ ശാരീരികമായി ഉപദ്രവിച്ചുവെന്ന് കാണിച്ച് യുവതിയുടെ പരാതിയിൽ കരിപ്പൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഒമാൻ സമയം ഇന്നലെ രാത്രി 10. 55 നാണ് യുവതി പ്രത്യേക ചാർട്ടർ വിമാനത്തിൽ കരിപ്പൂരിലേക്ക് യാത്ര തിരിച്ചത്. 4:30 ന് വിമാനം കരിപ്പൂരിലെത്തി. യാത്രയിലുടനീളം തൊട്ടടുത്ത സീറ്റിൽ ഇരുന്ന സഹയാത്രികൻ ശാരീരികമായി ഉപദ്രവിച്ചുവെന്നാണ് യുവതിയുടെ പരാതി. ആദ്യം കാബിൻ ക്രൂവിനോടും പിന്നീട് യുവതിയുടെ ഭർത്താവ് ഒമാൻ എയർ വിമാന അധികൃതരോടും പരാതി അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ല. പിന്നീട് കരിപ്പൂരിൽ എത്തിയ ശേഷം യുവതി പൊലീസ് എയ്ഡ് പോസ്റ്റിലും പരാതിപെട്ടു. രേഖാമൂലം പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനായിരുന്നു ഉദ്യോഗസ്ഥരുടെ നിർദേശം
യാത്രയിലുടനീളം, മാനസികമായി തളർന്ന യുവതി പക്ഷേ വീട്ടിലേക്ക് യാത്ര തുടർന്നു. തുടർന്ന് യുവതിയുടെ ഭർത്താവ് ഇമെയിൽ വഴി പൊലീസിലും ടെർമിനൽ മാനേജർക്കും പരാതി നൽകുക ആയിരുന്നു. സഹയാത്രിന്റെ സീറ്റ് നമ്പർ ഉൾപ്പടെ ഒമാൻ എയർ അധികൃതർക്കും പരാതി നൽകി. ഇവരുടെ ഇമെയിൽ പരാതി പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സ്ത്രീയോട് അപമര്യാദയായി പെരുമാറിയതിന് ഐപിസി 353 വകുപ്പ് പ്രകാരമാണ് കേസ്.