28 March 2024 Thursday

15-കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; 68-കാരന് ട്രിപ്പിള്‍ ജീവപര്യന്തം ശിക്ഷ വിധിച്ച് കുന്നംകുളം അതിവേഗ കോടതി

ckmnews



 കുന്നംകുളം: 15 വയസ്സുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ 68-കാരന് ട്രിപ്പിള്‍ ജീവപര്യന്തം തടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ. എടശ്ശേരി സ്വദേശി കൃഷ്ണന്‍കുട്ടിയെയാണ് കുന്നംകുളം അതിവേഗ കോടതി ശിക്ഷിച്ചത്. 2015-ലായിരുന്നു കേസിനാസ്പദമായ സംഭവം. 


മീന്‍ കച്ചവടക്കാരനായ കൃഷ്ണന്‍കുട്ടിയുടെ വീട്ടില്‍ മീന്‍ വാങ്ങാനെത്തിയ പെണ്‍കുട്ടിയെ വീട്ടിനുള്ളിലേക്ക് പിടിച്ചുകൊണ്ടുപോയി പീഡിപ്പിച്ചെന്നും ഗര്‍ഭിണിയാക്കിയെന്നുമാണ് കേസ്. വാടാനാപ്പള്ളി പോലീസാണ് പ്രതിയെ പിടികൂടി കുറ്റപത്രം സമര്‍പ്പിച്ചത്. കേസിന്റെ വിചാരണവേളയില്‍ 25 സാക്ഷികളെ പ്രോസിക്യൂഷന്‍ ഹാജരാക്കി. പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിന്റെ ഡി.എന്‍.എ. പരിശോധന ഫലം അടക്കം 23 രേഖകളും കോടതിയില്‍ സമര്‍പ്പിച്ചു. 


ഇത്തരം കുറ്റങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രതിക്ക് കടുത്ത ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. ഈ വാദം അംഗീകരിച്ചാണ് കോടതി പ്രതിയെ ട്രിപ്പിള്‍ ജീവപര്യന്തത്തിന് ശിക്ഷിച്ചത്. പോക്‌സോ കേസിലും മറ്റും അപൂര്‍വമായി മാത്രമേ ട്രിപ്പിള്‍ ജീവപര്യന്തം തടവിന് പ്രതിയെ ശിക്ഷിക്കാറുള്ളൂ. അടുത്തിടെ മറ്റൊരു പോക്‌സോ കേസില്‍ ഇരട്ട ജീവപര്യന്തം തടവും കുന്നംകുളം കോടതി ശിക്ഷ വിധിച്ചിരുന്നു.