28 March 2024 Thursday

ചൈനയില്‍ നിന്നുള്ള വിലകുറഞ്ഞ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്ക് ഇന്ത്യ ആന്റി-ഡമ്പിങ് തീരുവ ചുമത്തി.

ckmnews

ന്യൂഡല്‍ഹി: പ്രാദേശിക നിര്‍മ്മാതാക്കളെ സംരക്ഷിക്കുന്നതിനായി അഞ്ച് വര്‍ഷത്തേക്ക് ചൈനയില്‍ നിന്നുള്ള വിലകുറഞ്ഞ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്ക് ഇന്ത്യ ആന്റി-ഡമ്പിങ് തീരുവ ചുമത്തി. ചില അലുമിനിയം ഉല്‍പ്പന്നങ്ങളും ചില രാസവസ്തുക്കളും ഉള്‍പ്പെടെ അഞ്ച് ചൈനീസ് ഉല്‍പന്നങ്ങള്‍ക്കാണ് തീരുവ ചുമത്തിയിരിക്കുന്നത്.


സോഡിയം ഹൈഡ്രോസള്‍ഫൈറ്റ് (ഡൈ വ്യവസായത്തില്‍ ഉപയോഗിക്കുന്നു), സിലിക്കണ്‍ സീലന്റ് (സോളാര്‍ ഫോട്ടോവോള്‍ട്ടെയ്ക് മൊഡ്യൂളുകളുടെ നിര്‍മ്മാണത്തിലും താപവൈദ്യുതി പദ്ധതികളിലും ഉപയോഗിക്കുന്നു), ഹൈഡ്രോഫ്‌ലൂറോകാര്‍ബണ്‍ മിശ്രിതങ്ങളും (റഫ്രിജറേഷന്‍ വ്യവസായത്തില്‍ ഉപയോഗിക്കുന്നു) സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്സസ് ആന്‍ഡ് കസ്റ്റംസിന്റെ (CBIC) പ്രത്യേക അറിയിപ്പ് അനുസരിച്ചാണ് തീരുവ ചുമത്തിയിരിക്കുന്നത്.


വാണിജ്യ മന്ത്രാലയത്തിന്റെ അന്വേഷണ വിഭാഗമായ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ട്രേഡ് റെമഡീസിന്റെ (ഡിജിടിആര്‍) ശുപാര്‍ശകളെ തുടര്‍ന്നാണ് ഈ തീരുവകള്‍ ചുമത്തിയിരിക്കുന്നത്.


ഇന്ത്യന്‍ വിപണിയില്‍ സാധാരണ മൂല്യത്തേക്കാള്‍ താഴെയുള്ള വിലയ്ക്കാണ് ഈ ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്തിരുന്നതെന്ന് പ്രത്യേക അന്വേഷണത്തില്‍ ഡിജിടിആര്‍ കണ്ടെത്തുകയായിരുന്നു. ഇത് കാരണം ആഭ്യന്തര വ്യവസായത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചതായും ഡിജിടിആര്‍ പറയുന്നു. അതിനാലാണ് ആന്റി-ഡമ്പിങ് തീരുവ ഏര്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കിയത്.


അതുപോലെ ഇറാന്‍, ഒമാന്‍, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) എന്നിവിടങ്ങളില്‍ നിന്നുള്ള കാല്‍സിന്‍ഡ് ജിപ്സം പൗഡറിന്റെ ഇറക്കുമതിയുടെ തീരുവയും അഞ്ച് വര്‍ഷത്തേക്ക് കൂട്ടിയിട്ടുണ്ട്.