28 March 2024 Thursday

ഇന്ത്യ-ചൈന സംഘര്‍ഷം: 20 ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യുവെന്ന് റിപ്പോര്‍ട്ട്‌

ckmnews

ലഡാക്ക് അതിര്‍ത്തിയിലെ സംഘര്‍ഷത്തില്‍ ചൈനയുടെ 43 സൈനികര്‍ കൊലപ്പെട്ടതായും  റിപ്പോര്‍ട്ട്

ന്യൂഡൽഹി ∙ അതിർത്തിയിൽ ഇന്ത്യ– ചൈന സംഘർഷത്തിൽ കൂടുതൽ സൈനികർ വീരമൃത്യു വരിച്ചതായി റിപ്പോർട്ട്. 20 ഇന്ത്യൻ സൈനികർ മരിച്ചെന്നാണ് റിപ്പോർട്ട്. സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐയാണ് റിപ്പോർട്ട് ചെയ്തത്. കിഴക്കന്‌‍ ലഡാക്കിലെ ഗാൽവൻ താഴ്‌വരയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്.പരുക്കേറ്റവരുടെ എണ്ണം ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.ലഡാക്ക് അതിര്‍ത്തിയിലെ സംഘര്‍ഷത്തില്‍ ചൈനയുടെ 43 സൈനികര്‍ കൊലപ്പെട്ടതായി റിപ്പോര്‍ട്ട്. സംഘര്‍ഷം മൂന്ന് മണിക്കൂര്‍ നേരം നീണ്ടു നിന്നുവെന്നും ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചൈനയുടെ 43 സൈനികര്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തതായാണ് റിപ്പോര്‍ട്ട്.


ഈ റിപ്പോർട്ടു കൂടി പുറത്തു വരുന്നതോടെ ഇന്ത്യ – ചൈന അതിർത്തിയിൽ സംഘർഷം മൂർധന്യാവസ്ഥയിലാണെന്നാണ് സൂചന. ഏതു സാഹചര്യവും നേരിടുന്നതിനു സജ്ജമാകാൻ അതിർത്തിയുടെ സുരക്ഷാ ചുമതലയുള്ള കര, വ്യോമ സേനകൾക്ക് ഉന്നത സേനാ നേതൃത്വം നിർദേശം നൽകി. 


കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങുമായി കൂടിക്കാഴ്ച നടത്തിയ സംയുക്ത സേനാ മേധാവി, കര, നാവിക, വ്യോമ സേനാ മേധാവികൾ എന്നിവർ അതിർത്തിയിലെ സാഹചര്യങ്ങൾ വിലയിരുത്തി. ചൈനയുടെ ഏത് പ്രകോപനവും നേരിടാൻ സജ്ജമാണെന്നു സേനാ വൃത്തങ്ങൾ പറഞ്ഞു. ഇതിനിടെ, സംഘർഷം നടന്ന ഗൽവാൻ താഴ്‌വര പൂർണമായി തങ്ങളുടേതാണെന്ന അവകാശവാദവുമായി ചൈനീസ് സേന രംഗത്തുവന്നു. 


ഇതാദ്യമായാണ് ചൈനീസ് സേന ഇത്തരമൊരു അവകാശവാദം ഉന്നയിക്കുന്നത്. തങ്ങളുടെ മേഖലയായ ഗൽവാനിലേക്ക് ഇന്ത്യൻ സേന അതിക്രമിച്ചു കടന്നുവെന്ന് ചൈന ആരോപണമുന്നയിച്ചത് അതിർത്തി സംഘർഷം കൂടുതൽ വഷളാകുമെന്നതിന്റെ സൂചനയാണ്. 


ഇന്ത്യയെയും ചൈനയെയും വേർതിരിക്കുന്ന 3488 കിലോമീറ്റർ നീളമേറിയ യഥാർഥ നിയന്ത്രണ രേഖയുടെ (എൽഎസി) സുരക്ഷാ ചുമതല കരസേനയുടെ 5 കോർ കമാൻഡുകൾക്കാണ്. 3 ലക്ഷത്തോളം സേനാംഗങ്ങളാണ് ഇവിടെയുള്ളത്. ഡൽഹി ആസ്ഥാനമായുള്ള പടിഞ്ഞാറ്, ഷില്ലോങ് ആസ്ഥാനമായ കിഴക്ക് വ്യോമ കമാൻഡുകൾക്കാണ് അതിർത്തിയുടെ വ്യോമ സുരക്ഷയുടെ ചുമതല. പടിഞ്ഞാറൻ വ്യോമ കമാൻഡിനു നേതൃത്വം നൽകുന്നത് മലയാളിയാണ് – തിരുവനന്തപുരം സ്വദേശി എയർ മാർഷൽ ബി. സുരേഷ്. 


ത് അടിയന്തര സാഹചര്യവും നേരിടാൻ വ്യോമ താവളങ്ങളിൽ യുദ്ധവിമാനങ്ങൾ സജ്ജമാണ്. കൂടുതൽ സേനാംഗങ്ങളെയും ടാങ്ക് അടക്കമുള്ള സേനാ സന്നാഹങ്ങളെയും അതിർത്തി മേഖലകളിലേക്കെത്തിക്കുന്നതിനുള്ള ചരക്കു വിമാനങ്ങളും താവളങ്ങളിൽ തയാറാണ്.