18 April 2024 Thursday

ഭാരതപ്പുഴയോരത്ത് വെള്ളപ്പൊക്ക ഭീഷണി നേരിടാന്‍ നടപടി തുടങ്ങി

ckmnews



പൊന്നാനി:ഭാരതപ്പുഴയോരത്തെ വെള്ളപ്പൊക്ക ഭീഷണി നേരിടാൻ നടപടികൾ തുടങ്ങി.കർമ്മ റോഡിൻ്റെ അടിഭാഗത്ത് ഭാരതപ്പുഴയോട് ചേർന്ന് സ്ഥാപിച്ച വലിയ ഓവുകളിൽ അഞ്ചെണ്ണം അടച്ചു.കരയിലെയും,കർമ്മ റോഡിൻ്റെ പാർശ്വ പ്രദേശങ്ങളിലെയും വെള്ളക്കെട്ട് പുഴയിലേക്ക് ഒഴുക്കാനാണ് ഈ ഓവുകൾ റോഡിനടിയിൽ  നിർമ്മിച്ചത്.പുഴയിൽ ജലനിരപ്പ് ഉയരുമ്പോൾ ഇതേ ഓവുകൾ വഴി വെള്ളം കരയിലേക്ക് കയറുന്നതായും ഇത് വെള്ളപ്പൊക്കത്തിന് കാരണമാകുന്നതായും നാട്ടുകാർ പരാതിപ്പെട്ടിരുന്നു.ഇതേ തുടർന്ന് നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ്റെ നിർദ്ദേശപ്രകാരം  നിലനിരപ്പും ഒഴുക്കും,വെള്ളപ്പൊക്ക ഭീഷണിയേയും പറ്റി പഠിക്കാൻ ഉന്നതതല സംഘം സ്ഥലത്തെത്തിയിരുന്നു.കർമ്മ റോഡിനടിയിലെ ഓവുകളാണ് വെള്ളപ്പൊക്കമുണ്ടാക്കുന്നതെന്ന വാദം അതേ പടി അംഗീകരിക്കാൻ വിദഗ്ദ സമിതി തയ്യാറായിട്ടില്ല.കർമ്മ റോഡിൻ്റെയും ഓവുചാലുകളുടെയും  നിർമ്മാണം നടക്കുന്നതിന് എത്രയോ മുൻപ് ഈഴുവത്തിരുത്തിയിലെ പുഴ പുറമ്പോക്കിലും മറ്റും വെള്ളപ്പൊക്കമുണ്ടായിരുന്നത് നാട്ടുകാർ തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്.എന്നാൽ ജനങ്ങളുടെ ആശങ്ക അകറ്റാനും താത്ക്കാലികവും അടിയന്തിരവുമായ പരിഹാരം കാണാനുമാണ് കർമ്മ റോഡിനടിയിലെ അഞ്ച് ഓവുചാൽ പരീക്ഷണാടിസ്ഥാനത്തിൽ  അടച്ചതെന്നും ഇതുവരെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നിട്ടില്ലെന്നും നഗരസഭാ ചെയർമാൻ സി പി മുഹമ്മദ് കുഞ്ഞി പറഞ്ഞു.വെള്ളപ്പൊക്കമുണ്ടായാൽ ഉടൻ  സമാശ്വാസമെത്തിക്കാനുള്ള നടപടികൾ ഇതിനകം പൂർത്തിയായതായും പ്രളയഭീഷണി നേരിടാൻ വിവിധ സംവിധാനങ്ങൾ സജ്ജമാക്കിയതായും ചെയർമാൻ അറിയിച്ചു.