29 March 2024 Friday

തമിഴ്‌നാട്ടിൽ ഐ ഫോൺ നിർമ്മാണ കമ്പനിയില്‍ ഭക്ഷ്യവിഷബാധ: 150 പേർ ആശുപത്രിയില്‍; ദേശീയപാത ഉപരോധിച്ച് ജീവനക്കാർ

ckmnews



ചെന്നൈ: ചെന്നൈയിലെ ഐ ഫോൺ നിർമ്മാണ ഫാക്ടറിയായ ഫോക്സ്കോൺ ഇന്ത്യയിൽ ഉണ്ടായ ഭക്ഷ്യവിഷബാധയിൽ 150-ലേറെ പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. സംഭവത്തിന് പിന്നാലെ ജീവനക്കാരും ബന്ധുക്കളും ചേർന്ന് റോഡ് ഉപരോധിക്കുകയും വലിയ പ്രതിഷേധങ്ങൾക്ക് തുടക്കമിടുകയും ചെയ്തിരിക്കുകയാണ്. പ്രതിഷേധിച്ച നിരവധി പേരെ കസ്റ്റഡിയിലെടുത്തതായി പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ചെന്നൈ - ബംഗളൂരു ദേശീയ പാതയാണ് നിർമ്മാണ കമ്പനിയിലെ ജോലിക്കാർ ഉപരോധിച്ചത്. 


70-ഓളം സ്ത്രീകളേയും 22-ഓളം പുരുഷന്മാരേയും ശനിയാഴ്ച പോലീസ് കസ്റ്റഡിയിലെടുത്തതായാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.


കമ്പനിയിൽ ഇരുപതിനായിരത്തോളം തൊഴിലാളികളുണ്ട്. ഇതിൽ ഭൂരിഭാഗം പേരും സ്ത്രീകളാണ്. കമ്പനിക്ക് 17 ഹോസ്റ്റലുകളാണ് ഉള്ളത്. ഓരോ മുറിയിലും 12 പേരാണ് താമസിക്കുന്നത്. കൊവിഡ് സമയത്തും ഇത്തരത്തിൽ തന്നെ ആയിരുന്നു ജോലി ചെയ്തിരുന്നതെന്ന് പ്രതിഷേധക്കാരിലൊരാൾ പറയുന്നു. 


പുതുതായി തുറന്ന ഹോസ്റ്റലിലാണ് ഇപ്പോൾ ഭക്ഷ്യ വിഷബാധ ഉണ്ടായിരിക്കുന്നത്. ഇതിൽ 150 പേരെ ആശുപത്രിയിലാക്കിയിട്ടുണ്ടെന്ന് സുഹൃത്തുക്കൾ മുഖേനയാണ് തങ്ങൾക്ക് അറിവ് ലഭിക്കുന്നതെന്ന് പ്രതിഷേധക്കാർ പറയുന്നു. എന്നാൽ കമ്പനി പറയുന്നത് യാതൊരു പ്രശ്നവുമില്ലെന്നും ജോലി തുടരാനുമാണെന്നും ഇവർ പറയുന്നു.


ഭക്ഷ്യവിഷബാധയേറ്റ് ഏട്ടു പേർ മരിച്ചുവെന്നും മരണം മറച്ചുവെക്കാൻ കമ്പനി ശ്രമിക്കുകയാണെന്നും പ്രതിഷേധക്കാർ ആരോപിക്കുന്നു. നാലുപേർ കമ്പനിവിട്ട് പോയെന്നും നാലുപേർ വീട്ടില്‍ പോയിരിക്കുകയാണെന്നുമാണ് മരണത്തെക്കുറിച്ച് അന്വേഷിക്കുമ്പോള്‍ കമ്പനി പറയുന്നതെന്നും ഇവർ ആരോപിക്കുന്നു.