ഹെലികോപ്റ്റർ അപകടം; ധീരജവാന്‍ പ്രദീപിന്റെ മൃതദേഹം ജന്മനാട്ടിലെത്തി
തൃശൂർ : ഹെലികോപ്റ്റർ അപകടത്തിൽ വിടപറഞ്ഞ ജൂനിയർ വാറണ്ട് ഓഫീസർ തൃശൂർ പുന്നൂക്കര സ്വദേശി പ്രദീപ് കുമാറിന്റെ മൃതദേഹം കേരളത്തിലെത്തിച്ചു. തമിഴ്‌നാട് -കേരള അതിർത്തിയായ വാളയാറിൽ ഡോ. ആർ ബിന്ദു, കെ രാധാകൃഷ്ണൻ, കെ രാജൻ, കൃഷ്ണൻകുട്ടി എന്നിവർ ചേർന്ന് സ്വീകരിച്ചു. ടിഎൻ പ്രതാപൻ എംപിയടക്കം ഡൽഹിയിൽ നിന്ന് അനുഗമിക്കുന്നുണ്ടായിരുന്നു. സംസ്‌കാരം തൃശൂർ പുന്നൂക്കരയിൽ നടക്കും.
നാലു മണിക്ക് പ്രദീപ് പഠിച്ച പുത്തൂർ ഗവ. സ്‌കൂളിൽ പൊതു ദർശനത്തിന് അവസരമൊരുക്കും. ശേഷം വീട്ടു വളപ്പിൽ സംസ്‌കാര ചടങ്ങുകൾ നടത്തും. സുലൂരിൽ നിന്ന് 80 അംഗ സംഘം വരുന്നുണ്ട്. അവരാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകുക. മൃതദേഹം ഇന്ന് വൈകീട്ട് നാട്ടിൽ എത്തിക്കുമെന്ന് കുടുംബത്തിന് നേരത്തെ സന്ദേശം ലഭിച്ചിരുന്നു. സുലൂർ വ്യോമത്താവളത്തിലെ മുതിർന്ന ഉദ്യോഗസ്ഥനാണ് കുടുംബത്തെ വിവരമറിയിച്ചത്. ഡിഎൻഎ പരിശോധന പൂർത്തിയാക്കാൻ കാല താമസം വന്നതോടെയാണ് മൃതദേഹം നേരത്തെ കൊണ്ട് വരാൻ കഴിയാതിരുന്നത്.