25 April 2024 Thursday

ഇടുക്കി ഡാമിൽ നിന്ന് ഒഴുക്കിവിടുന്ന വെള്ളത്തിന്റെ അളവ് വർധിപ്പിച്ചു: മുല്ലപെരിയാർ 9 ഷട്ടറുകളിൽ മൂന്ന് ഷട്ടറുകൾ അടച്ചു.

ckmnews

ഇടുക്കി ഡാമിൽ നിന്ന് ഒഴുക്കിവിടുന്ന വെള്ളത്തിന്റെ അളവ് വർധിപ്പിച്ചു. രാവിലെ 40 സെൻ്റിമീറ്റർ തുറന്ന ഷട്ടർ 60 സെൻ്റിമീറ്ററാക്കി ഉയർത്തി. സെക്കൻഡിൽ 60000 ലിറ്റർ വെള്ളമാണ് നിലവിൽ പുറത്തേക്കൊഴുകുന്നത്. ആശങ്കയ്ക്കുള്ള സാഹചര്യമില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അതേസമയം, ഡാമിൻ്റെ വൃഷ്ടി പ്രദേശത്ത് അടിക്കടി മഴയുണ്ടാകുന്നുണ്ട്. അങ്ങനെയെങ്കിൽ കൂടുതൽ ഷട്ടറുകൾ തുറക്കാനുള്ള സാധ്യതയുണ്ട്.അതേസമയം മുല്ലപ്പെരിയാർ അണക്കെട്ടിന്റെ തുറന്നിരുന്ന 9 ഷട്ടറുകളിൽ മൂന്ന് ഷട്ടറുകൾ അടച്ചു. നിലവിൽ ആറ് സ്പിൽവേ ഷട്ടറുകൾ 120 സെന്റിമീറ്റർ വീതമാണ് തുറന്നിരിക്കുന്നത്. 8,380 ഘനയടി വെള്ളമാണ് നിലവിൽ പുറത്തേക്ക് ഒഴുക്കുന്നത്. മുന്നറിയിപ്പ് നൽകാതെയാണ് തമിഴ്‌നാട് 9 മണിയോടെ മുല്ലപ്പെരിയാറിന്റെ 9 ഷട്ടറുകൾ തുറന്നത്. സെക്കൻഡിൽ 12000 ഘനയടിയിലധികം വെള്ളം പുറത്തേക്ക് ഒഴുക്കിയതോടെ ആദ്യ മിനിറ്റുകളിൽ തന്നെ നിരവധി വീടുകളിൽ വെള്ളം കയറി. നടപടിയിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്. ഈ വർഷം മുല്ലപ്പെരിയാറിൽ നിന്ന് ഒഴുക്കിവിടുന്ന ഏറ്റവും ഉയർന്ന വെള്ളത്തിന്റെ അളവാണ് ഇന്നത്തേത്. 8000 ഘനയടി വെള്ളമായിരുന്നു ഈ സീസണിൽ നേരത്തെ ഏറ്റവും കൂടുതലായി തുറന്നുവിട്ടത്.