24 April 2024 Wednesday

പെരിയ ഇരട്ടക്കൊലക്കേസില്‍ സി.ബി.ഐ നടപടി; അഞ്ച് സി.പി.എം. പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ckmnews

കാസര്‍കോട്: പെരിയ ഇരട്ടക്കൊല കേസില്‍ ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ അഞ്ച് സി.പി.എം. പ്രവര്‍ത്തകരെ സി.ബി.ഐ. അറസ്റ്റ് ചെയ്തു. ബ്രാഞ്ച് സെക്രട്ടറി രാജു, സുരേന്ദ്രന്‍, ശാസ്താ മധു, ഹരിപ്രസാദ്, റെജി വര്‍ഗീസ് എന്നിവരാണ് അറസ്റ്റിലായത്. സി.ബി.ഐ ഡിവൈ.എസ്.പി. അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവരെ വ്യാഴാഴ്ച  എറണാകുളം സി.ജെ.എം. കോടതിയില്‍ ഹാജരാക്കും. 


സി.പി.എം. പ്രാദേശിക നേതാക്കളെയും പ്രവര്‍ത്തകരെയും കാസര്‍കോട് ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചുവരുത്തി സി.ബി.ഐ. ചോദ്യംചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. 


2019 ഫെബ്രുവരി 17-നാണ് കാസര്‍കോട് പെരിയ കല്ല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. കേസില്‍ സി.പി.എം. ഏരിയ സെക്രട്ടറി ഉള്‍പ്പെടെയുള്ളവരെ ക്രൈംബ്രാഞ്ച് സംഘം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഹൈക്കോടതി കേസ് സി.ബി.ഐ.യ്ക്ക് വിടുകയായിരുന്നു. ഇത് സുപ്രീംകോടതി ശരിവയ്ക്കുകയും ചെയ്തു.


പെരിയ കല്ല്യോട്ടെ ഇരട്ടക്കൊല- നാള്‍വഴികളിലൂടെ... 


2019 ഫെബ്രുവരി 17: രാത്രി 7.36 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാലും കൃപേഷും കൊല്ലപ്പെട്ടു

2019 ഫെബ്രുവരി 19: സി.പി.എം. ലോക്കല്‍ കമ്മിറ്റി അംഗം എ. പീതാംബരനെ അറസ്റ്റ് ചെയ്തു

2019 ഫെബ്രുവരി 20: സി.പി.എം. പ്രവര്‍ത്തകന്‍ സജി സി. ജോര്‍ജിനെ അറസ്റ്റ് ചെയ്തു

2019 ഫെബ്രുവരി 21: അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. അഞ്ച് സി.പി.എം. പ്രവര്‍ത്തകര്‍കൂടി അറസ്റ്റില്‍

2019 മേയ് 14: സി.പി.എം. ഏരിയ സെക്രട്ടറിയും ലോക്കല്‍ സെക്രട്ടറിയും അറസ്റ്റില്‍

2019 മേയ് 20: ക്രൈംബ്രാഞ്ച് ഹൊസ്ദുര്‍ഗ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു

2019 ജൂലായ് 17: കേസിന്റെ വിചാരണ കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയിലേക്ക് മാറ്റി

2019 സെപ്റ്റംബര്‍ 30: ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം റദ്ദാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അന്വേഷണം സി.ബി.ഐ.ക്ക് വിട്ടു

2019 ഒക്ടോബര്‍ 24: സി.ബി.ഐ. എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തു

2019 ഒക്ടോബര്‍ 26: അന്വേഷണം സി.ബി.ഐ.ക്ക് വിട്ടതിനെതിരേ സര്‍ക്കാര്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കി

2019 ഒക്ടോബര്‍ 29: സി.ബി.ഐ.ക്ക് വിട്ട സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്റ്റേ ഇല്ല. കേസ് ഡയറി ഹാജരാക്കാന്‍ നിര്‍ദേശം

2020 ജനുവരി 8: പത്ത് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

2020 ഓഗസ്റ്റ് 25: ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധി ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു

2020 സെപ്റ്റംബര്‍ 12: ഡിവിഷന്‍ ബെഞ്ചിന്റെ വിധിക്കെതിരേ സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. ശരത്‌ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കളും സുപ്രീംകോടതിയെ സമീപിച്ചു

2020 ഡിസംബര്‍ ഒന്ന്: സംസ്ഥാന സര്‍ക്കാരിന്റെ അപ്പീല്‍ തള്ളി. സി.ബി.ഐ. അന്വേഷണമെന്ന ഹൈക്കോടതി വിധി സുപ്രീംകോടതിയും ശരിവെച്ചു.