കൊച്ചിയിൽ കാർ ഇടിച്ചു യുവതി മരിച്ച സംഭവം: പട്ടാമ്പി വല്ലപ്പുഴ സ്വദേശി അറസ്റ്റിൽ
കളമശേരി ∙ ദേശീയപാതയിൽ നഗരസഭാ ഓഫിസിനു സമീപം കാർ മെട്രോ പില്ലറിൽ ഇടിച്ചു മറിഞ്ഞ് കാറിലുണ്ടായിരുന്ന യുവതി മരിച്ചു. എടത്തല എരുമത്തല കൊട്ടാരപ്പിള്ളി വീട്ടിൽ മുഹമ്മദിന്റെ മകൾ കെ.എം.മൻഫിയ (സുഹാന–22) ആണു മരിച്ചത്. കാറോടിച്ചിരുന്ന പാലക്കാട് വല്ലപ്പുഴ കരിമ്പെറ്റ സൽമാനുൽ ഫാരിസിനെ (26) പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിലുണ്ടായിരുന്ന മൂന്നാമൻ സ്ഥലത്തു നിന്ന് അപ്രത്യക്ഷനായെങ്കിലും വരാപ്പുഴ ചിറയ്ക്കകം പള്ളിയാക്കൽ വീട്ടിൽ ജിബിൻ ജോൺസൺ (28) ആണെന്നു പൊലീസ് തിരിച്ചറിഞ്ഞു.ഇരുവരും മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഇവരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്ത പൊലീസ് സൽമാനുൽ ഫാരിസിനെ അറസ്റ്റ് ചെയ്തു. ഇന്നലെ പുലർച്ചെ 1.50നായിരുന്നു അപകടം. അമിതവേഗത്തിലായിരുന്ന കാർ മീഡിയന്റെ ഭിത്തിയിൽ ഇടിച്ച ശേഷം വഴിവിളക്കും തകർത്താണു മെട്രോ പില്ലറിൽ ഇടിച്ചു മറിഞ്ഞത്. ഈ സമയം അതുവഴി വന്ന മറ്റൊരു വാഹനത്തിലാണു പരുക്കേറ്റ മൂവരെയും ആശുപത്രിയിലെത്തിച്ചത്. ഡ്രൈവറെയും യുവതിയെയും അത്യാഹിത വിഭാഗത്തിലേക്കു മാറ്റുന്നതിനിടയിൽ ജിബിൻ അവിടെ നിന്ന് കടന്നുകളഞ്ഞു.
ഉച്ചയോടെ ഇയാളെ കടമക്കുടിയിലെ സഹോദരിയുടെ വീട്ടിൽ നിന്നു പൊലീസ് പിടികൂടി. ഫാഷൻ ഡിസൈനിങ്ങും മോഡലിങ്ങും പഠിക്കുന്ന യുവതി വൈകിട്ട് 6.30ന് വീട്ടിൽ നിന്നു ഭക്ഷണം കഴിച്ച ശേഷം ഇടപ്പള്ളിയിൽ കൂട്ടുകാരിയുടെ ജന്മദിന പാർട്ടിക്കു പോവുകയാണെന്നാണു പറഞ്ഞിരുന്നതെന്നു മാതാവ് നബീസ പറഞ്ഞു. യുവതി എത്താതിരുന്നതിനെത്തുടർന്നു പുലർച്ചെ വിളിച്ചപ്പോൾ കൂട്ടുകാരെ വീടുകളിലാക്കിയിട്ടു മടങ്ങിവരികയാണെന്നു പറഞ്ഞതായും അവർ പറഞ്ഞു.
എന്നാൽ രാത്രി 10.45 വരെ യുവതി ജിബിനുമായി വാട്സാപ്പിൽ ചാറ്റ്ചെയ്തിരുന്നുവെന്നും ഇയാൾ ബൈക്കിൽ യുവതിയുടെ വീട്ടിലെത്തി അവരെ കൂട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്. സൽമാനുൽ ഫാരിസിന്റെ, കളമശേരിയിലെ വാടകവീട്ടിൽ മൂവരും ഭക്ഷണം കഴിച്ച ശേഷം പോയപ്പോഴാണ് അപകടമെന്നു സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. മുന്നിൽ പോയ ബൈക്ക് യാത്രികനെ ഇടിക്കാതിരിക്കാൻ കാർ വെട്ടിച്ചപ്പോൾ അപകടമുണ്ടായതായാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്നു വ്യക്തമാകുന്നത്. യുവതിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം കബറടക്കി. മൻഷാദ് സഹോദരനാണ്.