എടപ്പാൾ മേൽപാലം: മഴ ചതിച്ചില്ലെങ്കിൽ നാളെ മുതൽ ടാറിങ്
എടപ്പാൾ മേൽപാലം: മഴ ചതിച്ചില്ലെങ്കിൽ നാളെ മുതൽ ടാറിങ്
എടപ്പാൾ: കാലാവസ്ഥ അനുകൂലമാണെങ്കിൽ എടപ്പാൾ മേൽപാലത്തിലും സമാന്തര റോഡുകളിലും തിങ്കളാഴ്ച മുതൽ ടാറിങ് പ്രവൃത്തികൾ ആരംഭിക്കും. എടപ്പാൾ ടൗണിലേക്കുള്ള ഗതാഗതം പൂർണമായി നിരോധിച്ചാകും പ്രവൃത്തികൾ നടക്കുക. കുറ്റിപ്പുറം-തൃശൂർ, പൊന്നാനി-പട്ടാമ്പി റോഡുകൾ പൂർണമായി അടച്ചിടും. ടാറിങ്ങിന് മുന്നോടിയായി കുറ്റിപ്പുറം റോഡിെൻറ ഒരുഭാഗം അടച്ചിട്ട് പൊടി നീക്കം ചെയ്ത് എമൽഷൻ അടക്കുന്ന ജോലികൾ ആരംഭിച്ചു. ഞായറാഴ്ച മധ്യഭാഗത്ത് എമൽഷൻ അടിക്കും. അഞ്ച് ദിവസത്തിനകം ടാറിങ് പ്രവൃത്തികൾ പൂർത്തിയാക്കാൻ കഴിയുമെന്നാണ് കരാർ കമ്പനി അധികൃതർ പറയുന്നത്. പക്ഷേ, മഴ ചതിക്കുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. നേരിയ മഴ പെയ്താലും ടാറിങ്ങിന് തടസ്സമാകില്ലെന്നാണ് വിലയിരുത്തൽ.
എന്നാൽ, ഞായറാഴ്ച ശക്തമായ മഴ പെയ്താൽ ടാറിങ് പ്രവൃത്തികൾക്ക് ഇനിയും കാത്തിരിക്കേണ്ടിവരും. തിങ്കളാഴ്ച ടാറിങ് നടക്കുകയാണെങ്കിൽ ഡിസംബർ 10നകം ഉദ്ഘാടനം ചെയ്യാനാണ് തീരുമാനം. കാലാവസ്ഥ മോശമായാൽ ജനുവരി ആദ്യവാരത്തോടെ മാത്രമേ ഉദ്ഘാടനം നടക്കാൻ സാധ്യതയുള്ളൂ. അല്ലാത്തപക്ഷം മേൽപാലത്തിെൻറ ഉപരിതലത്തിൽ മാത്രം ടാറിങ് ചെയ്ത ശേഷം ഉദ്ഘാടനം ചെയ്യാനും ആലോചനയുണ്ട്. ഉദ്ഘാടനശേഷം പിന്നീട് സമാന്തര റോഡുകൾ ടാറ് ചെയ്യും. ഈ മാസം 26നായിരുന്നു ടാറിങ് തീരുമാനിച്ചിരുന്നത്. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ പൊതുമാരമത്ത് മന്ത്രി സ്ഥലം സന്ദർശിച്ച് തീയതി മാറ്റുകയായിരുന്നു.