29 March 2024 Friday

സംസ്ഥാനത്തിന് മൂന്ന് തലസ്ഥാനമെന്ന ബില്ല് ആന്ധ്രപ്രദേശ് റദ്ദാക്കി. തലസ്ഥാനം ഇനി അമരാവതി മാത്രം

ckmnews

ആന്ധ്രപ്രദേശ്  സംസ്ഥാനത്തിന് മൂന്ന് തലസ്ഥാനമെന്ന ബില്ല്   റദ്ദാക്കി. ഇനി അമരാവതിയായിരിക്കും  ആന്ധ്രപ്രദേശിന്‍റെ സ്ഥിരം തലസ്ഥാനം. മൂന്ന് തലസ്ഥാനമെന്ന ബില്ല് മന്ത്രിസഭാ റദ്ദാക്കിയതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. നിയമനിര്‍മ്മാണ തലസ്ഥാനമായി അമരാവതിയും ഭരണനിര്‍വ്വഹണ തലസ്ഥാനമായി വിശാഖപട്ടണവും നീതിന്യായ തലസ്ഥാനമായി കര്‍ണൂലുമാണ്  നേരത്തെ നിശ്ചയിച്ചിരുന്നത്. ആന്ധ്രാപ്രദേശ് വികേന്ദ്രീകൃത- സംയുക്ത വികസന മേഖലാ ബില്‍, ആന്ധ്രാപ്രദേശ് തലസ്ഥാന വികസന അതോറിറ്റി (പിൻവലിക്കൽ) ബില്‍  2020 എന്നിവയുടെ അടിസ്ഥാനത്തിലായിരുന്നു ഈ തീരുമാനം.  സഭയിൽ പാസാക്കിയ ഈ ബില്ലാണ് നിലവില്‍ റദ്ദാക്കിയത്. 

വിശാഖപട്ടണത്ത് പുതിയ സെക്രട്ടറിയേറ്റും നിയമസഭയും നിര്‍മ്മിക്കാന്‍ ജഗ്ഗന്‍മോഹന്‍ റെഡ്ഢി സര്‍ക്കാര്‍ നീക്കം തുടങ്ങിയിരുന്നു. അമരാവതിയില്‍ ടിഡിപി നിര്‍‍മ്മിച്ച സമുചയങ്ങള്‍ പോലും ഏറ്റെടുക്കില്ലെന്ന് പ്രഖ്യാപിച്ചായിരുന്നു സര്‍ക്കാര്‍ നടപടി. വിശാഖപട്ടണം കേന്ദ്രീകരിച്ചുള്ള വികസന നീക്കങ്ങള്‍ക്ക് എതിരെ പ്രതിപക്ഷം വ്യാപക പ്രതിഷേധമാണ് നടത്തിയിരുന്നത്. സ്ഥലം ഏറ്റെടുക്കലിന് എതിരെ കര്‍ഷകരും പ്രതിഷേധം ശക്തമാക്കിയിരുന്നു.

ഇതിനിടയിലാണ് മൂന്ന് തലസ്ഥാനമെന്ന ബില്ല് റദ്ദാക്കിയത്. അഡ്വക്കേറ്റ് ജനറല്‍ എസ് ശ്രീറാമാണ് ഇക്കാര്യം ആന്ധ്ര പ്രദേശ് ഹൈക്കോടതിയെ അറിയിച്ചത്. വൈഎസ്ആര്‍ സി സര്‍ക്കാരായിരുന്നു മൂന്ന് തലസ്ഥാനമെന്ന ബില്ല് കൊണ്ടുവന്നത്. തീരുമാനത്തിനെതിരെ അമരാവതിയിലെ കര്‍ഷകര്‍ കോടതിയെ സമീപിച്ചിരുന്നു. ബില്ലില്‍ ചില സാങ്കേതിക തടസമുണ്ടെന്നാണ് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗ്മോഹന്‍ റെഡ്ഡി വിശദമാക്കിയത്. 

നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അമരാവതിയില്‍ തലസ്ഥാന നഗരമെന്ന നിലയിൽ വികസനത്തിനായി ശിലാസ്ഥാപനം വരെ നടത്തിയിരുന്നു. ബിജെപി അടക്കം പ്രതിപക്ഷം  മൂന്ന് തലസ്ഥാനമെന്ന തീരുമാനത്തെ എതിർത്തിരുന്നു