20 April 2024 Saturday

ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകൾ വീണ്ടും തുറന്നു.

ckmnews



തൊടുപുഴ ∙ ജലനിരപ്പുയര്‍ന്നതോടെ ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകൾ തുറന്നു. മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് കൂടുന്ന സാഹചര്യത്തിൽ രാവിലെ പത്തിനാണ് ഇടുക്കി ഡാമിലെ സ്പിൽവേയുടെ നാലു ഷട്ടറുകൾ ഉയർത്തിയത്. 1544 ക്യുസക്സ് അധികജലം പുറത്തുവിടാനാണു തീരുമാനം. പെരിയാറിന്റെ ഇരുകരകളിലും താമസിക്കുന്നവരും ചെറുതോണിയിലുള്ളവരും അതീവജാഗ്രത പുലർത്തേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി ഡാമിലെ ജലനിരപ്പ് അപ്പർ റൂൾ ലെവലായ 2400.03 അടിക്ക് മുകളിലെത്തുന്നതിന് സാധ്യതയുള്ളതിനാലാണു തീരുമാനം. ചെറുതോണിയിലെ ഒരുഷട്ടര്‍ 40 സെന്റിമീറ്ററാണ് ഉയര്‍ത്തിയത്. സെക്കന്‍ഡില്‍ 40,000 ലീറ്റര്‍ വെളളം ഒഴുക്കിവിടും. 2399.40 അടിയാണ് ഇടുക്കിയിലെ ജലനിരപ്പ്. ഇടുക്കി കല്ലാര്‍ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ 10 സെന്റിമീറ്റര്‍ വീതം ഇന്നലെ രാത്രി തുറന്നു. കല്ലാര്‍ പുഴയുടെ തീരത്തുള്ളവരും ജാഗ്രത പാലിക്കണം.


മുല്ലപ്പെരിയാറിൽ സ്പില്‍വേയുടെ മൂന്നും നാലും ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ ഉയര്‍ത്തി. 22,000 ലീറ്റര്‍ ജലമാണ് പുറത്തേക്കൊഴുകുന്നത്. ജലനിരപ്പ് 141 അടിയിലെത്തിയതിനെ തുടർന്നാണ് അണക്കെട്ട് തുറക്കാൻ തീരുമാനിച്ചത്. അണക്കെട്ട് തുറക്കുന്നതിൽ ആശങ്ക വേണ്ടെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. മുല്ലപ്പെരിയാറിലെ വെള്ളം ഒഴുകിയെത്തുന്നതിനു മുൻപ് ഇടുക്കി തുറക്കുന്നതു കരുതലിന്റെ ഭാഗമാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് മഴ കനക്കുമെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഒൻപത് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു.