Palakkad
പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകനെ കാറിടിച്ചുവീഴ്ത്തി വെട്ടിക്കൊന്നു
പാലക്കാട്∙ കിണാശ്ശേരി മമ്പ്രത്ത് ആർഎസ്എസ് പ്രവർത്തകൻ വെട്ടേറ്റു മരിച്ചു. എലപ്പുള്ളി എടുപ്പുകുളം സ്വദേശി സഞ്ജിത്താണ് (27) മരിച്ചത്. ആർഎസ്എസ് മണ്ഡലം കാര്യവാഹാണ്. പിന്നിൽ എസ്ഡിപിഐ പ്രവർത്തകരാണെന്നു പൊലീസ് സംശയിക്കുന്നു.
ബൈക്കിൽനിന്നു തെറിച്ചു വീണ സജിത്തിനെ വടിവാൾ ഉപയോഗിച്ച് വെട്ടുകയായിരുന്നു. സംഭവത്തിനു പിന്നിൽ നേരത്തെയുണ്ടായ രാഷ്ട്രീയ സംഘർഷമാണെന്നും വിശദമായ അന്വേഷണം ആരംഭിച്ചെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
സംഭവം രാഷ്ട്രീയകൊലപാതകമാണ് എന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. നേരത്തെയും പ്രദേശത്ത് ചില രാഷ്ട്രീയ സംഘർഷങ്ങളുണ്ടായിരുന്നു അതിൻ്റെ തുടർച്ചയാണ് ഈ സംഭവം എന്നാണ് പൊലീസ് സംശയിക്കുന്നത്. കൊലപാതകത്തിന് പിന്നിൽ എസ്ഡിപിഐയാണെന്ന് ബിജെപി പാലക്കാട് ജില്ലാ അധ്യക്ഷൻ കെ.എം.ഹരിദാസ് ആരോപിച്ചു. സഞ്ജിത്തിൻ്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്ന് ഉച്ചയ്ക്ക് രണ്ട് മണി മുതൽ ആറ് മണി വരെ മലമ്പുഴ മണ്ഡലത്തിൽ ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
പത്ത് ദിവസത്തിനകം കേരളത്തിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ സംഘപരിവാർ പ്രവർത്തകനാണ് സഞ്ജിത്ത് എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപിച്ചു. പ്രതിസ്ഥാനത്ത് എസ്ഡിപിഐയാണെന്ന് തുറന്നു പറയാൻ പോലും പൊലീസ് തയ്യാറാവുന്നില്ലെന്നും പൗരൻമാരുടെ ജീവന് സുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാരിനുള്ള വീഴ്ചയാണ് ഇതിലൂടെ തെളിയുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. വർഗീയ സംഘങ്ങളുമായി സിപിഎം ചങ്ങാത്തതിലാണ്. സർക്കാർ ഇടപെട്ടില്ലെങ്കിൽ ചെറുത്ത് നിൽപ്പിന് വേണ്ടി ബിജെപിക്ക് മറ്റു മാർഗങ്ങൾ തേടേണ്ടി വരും .എസ്ഡിപിഐയുടെ ആക്രമണത്തെ ജനങ്ങളെ ഉപയോഗിച്ച് ഞങ്ങൾ ചെറുക്കും