19 April 2024 Friday

പെട്രോള്‍, ഡീസല്‍ വില നാലാം ദിവസവും വര്‍ധിപ്പിച്ചു

ckmnews




ന്യൂഡല്‍ഹി: തുടര്‍ച്ചയായി നാലാമത്തെ ദിവസവും പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 40 പൈസയും ഡീസല്‍ 45 പൈസയുമാണ് കൂട്ടിയത്. 


ഇതോടെ പെട്രോള്‍ വില ഡല്‍ഹിയില്‍ 73.40 രൂപയായി. ഡീസലിനാകട്ടെ 71.62 രൂപയും. നാലുദിവസംകൊണ്ട് പെട്രോളിന് 2.14 രൂപയും ഡീസലിന് 2.23രൂപയുമാണ് വര്‍ധിച്ചത്. 


ലിറ്ററിന് 18 രൂപ അടിസ്ഥാന വിലയുള്ള പെട്രോള്‍ കൊച്ചിയില്‍ വാഹനത്തില്‍ നിറയ്ക്കുമ്പോള്‍ ബുധനാഴ്ച നല്‍കേണ്ടിവരുന്നത് 73.56 രൂപയാണ്. പതിനെട്ടര രൂപയുള്ള ഡീസലിനാകട്ടെ 67.84 രൂപയും.


82 ദിവസത്തെ ഇടവേളയ്ക്കുശേഷം കഴിഞ്ഞ ഞായറാഴ്ചയാണ് വിലകൂട്ടാന്‍ തുടങ്ങിയത്. ഏപ്രിലില്‍ അസംസ്‌കൃത എണ്ണവില ബാരലിന് 16 ഡോളറിലെത്തിയിട്ടും ഇവിടെ വില മാറിയില്ല. മേയ് ആറിന് റോഡ് സെസും എക്സൈസ് തീരുവയുമായി പെട്രോളിന് പത്തുരൂപയും ഡീസലിന് 13 രൂപയും കേന്ദ്രം വര്‍ധിപ്പിച്ചു. 


ഇപ്പോള്‍ അന്താരാഷ്ട്ര വില ഏപ്രിലിലെ 16 ഡോളറില്‍നിന്ന് 41 ഡോളറിലെത്തിയെന്നപേരില്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ നാലുദിവസമായി ഇന്ധന വില കൂട്ടുകയാണ്. കോവിഡ് ലോക്ഡൗണ്‍ പിന്‍വലിച്ച് വാഹനങ്ങള്‍ നിരത്തുകളില്‍ കൂടിയതോടെയാണ് നിര്‍ത്തിവെച്ചിരുന്ന പ്രതിദിന ഇന്ധന വിലനിര്‍ണയം പുനഃസ്ഥാപിച്ചത്.സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നികുതിവര്‍ധന എണ്ണക്കമ്പനികളുടെ ലാഭത്തെ ബാധിച്ചെന്നാണ് ഇതിനു കാരണമായി പറയുന്നത്. ഇതുമൂലമുണ്ടാകുന്ന വരുമാനനഷ്ടം പരിഹരിക്കാന്‍ ദൈനംദിന വിലനിര്‍ണയം പുനരാരംഭിച്ച് ഏതാനും ദിവസത്തേക്ക് തുടര്‍ച്ചയായി വില വര്‍ധിപ്പിക്കുമെന്ന് കമ്പനികള്‍ നേരത്തേ സൂചിപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ വരുംദിവസങ്ങളില്‍ വീണ്ടും വില ഉയരാനാണ് സാധ്യത.