പുതുപൊന്നാനി കാഞ്ഞിരമുക്ക് പുഴയുടെ മുനമ്പം ഭാഗത്തെ മണല്‍ തിട്ട നീക്കം ചെയ്ത് തുടങ്ങി
പൊന്നാനി:പുതുപൊന്നാനി- കാഞ്ഞിരിമുക്ക് പുഴയുടെ മുനമ്പം ഭാഗത്തുള്ള മണൽതിട്ട നീക്കം ചെയ്തു തുടങ്ങി.നിയോജക മണ്ഡലത്തിൽ കാലവർഷക്കെടുതി നേരിടാൻ ദുരന്ത നിവാരണ പ്രവൃത്തികളുടെ പട്ടിക പ്രകാരമാണ് ഇറിഗേഷൻ വകുപ്പ് മണൽതിട്ട നീക്കുന്നത്. പ്രദേശത്തെ മണൽതിട്ട കാരണം മത്സ്യ ബന്ധന തൊഴിലാളികൾക്കും തോണികൾക്കും കടലിൽ പോകാൻ കഴിയുന്നില്ല. മാത്രമല്ല കടലും പുഴയും ചേരുന്ന ഭാഗം അടഞ്ഞു കിടക്കുന്നത് മാട്ടുമ്മൽ പ്രദേശത്ത് വെള്ളപ്പൊക്ക ഭീഷണിയും ഉണ്ടാക്കുന്നുണ്ട്.മെയ് 28ന് നിയമസഭാ സ്പീക്കർ വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിൻ്റെ തീരുമാന പ്രകാരമാണ് നിയോജക മണ്ഡലത്തിലെ വിവിധ ദുരന്ത നിവാരണ മുന്നൊരുക്ക പ്രവൃത്തികൾ ആരംഭിച്ചത്.ജലസേചന മന്ത്രി കെ കൃഷ്ണൻകുട്ടിയും മന്ത്രി ഡോ.കെ ടി ജലീലും ചീഫ് എഞ്ചിനീയർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗതീരുമാന പ്രകാരം ഭാരതപ്പുഴയിലെ കുത്തൊഴുക്ക് കുറക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.