28 March 2024 Thursday

ചെന്നൈയില്‍ കനത്ത മഴ; പല ഭാഗങ്ങളിലും വെള്ളം കയറി.

ckmnews


ചെന്നൈ: ചെന്നൈ നഗരത്തില്‍ ശനിയാഴ്ച രാത്രി മുതല്‍ അതിശക്തമായ മഴ. ഞായറാഴ്ചയും മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. നുങ്കമ്പാക്കത്താണ് ഏറ്റവുമധികം മഴ ലഭിച്ചത് 21.5 സെന്റീമീറ്റര്‍. ചെന്നൈ വിമാനത്താവളത്തില്‍ 11.3 സെന്റീമീറ്റര്‍ മഴ ലഭിച്ചു.


2015 ലുണ്ടായ പ്രളയത്തിനുശേഷം 24 മണിക്കൂറിനിടെ ചെന്നൈയില്‍ ഇത്രയധികം മഴ പെയ്യുന്നത് ആദ്യമായാണെന്ന് വിദഗ്ധര്‍ പറയുന്നു. നഗരത്തിന്റെ പലഭാഗത്തും ഇതിനകം വെള്ളം കയറിക്കഴിഞ്ഞു. മഴ തുടര്‍ന്നാല്‍ സ്ഥിതി ഗുരുതരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.പൂണ്ടി ജലസംഭരണി ഞായറാഴ്ച രാവിലെ ഒമ്പതിന് തുറക്കുമെന്ന് തിരുവള്ളുവര്‍ കളക്ടര്‍ അറിയിച്ചു. സെക്കന്‍ഡില്‍ 3000 ക്യുബിക് അടി ജലം റിസര്‍വൊയറില്‍നിന്ന് ഒഴുക്കിവിടും. പുഴല്‍ തടാകത്തിലെയും ചമ്പ്രംപാക്കം തടാകത്തിലെയും ജലം തുറന്നുവിടുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ തടാകക്കരയില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരോട് സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.


2015 ലെ പ്രളയത്തിനുശേഷം 24 മണിക്കൂറിനിടെ ഇത്രയധികം മഴ ചെന്നെയില്‍ പെയ്യുന്നത് ആദ്യമായാണെന്ന് കാലാവസ്ഥാ ബ്ലോഗര്‍ കെ. ശ്രീകാന്ത് മാധ്യമങ്ങളോട് പറഞ്ഞു. തിങ്കളാഴ്ച രാവിലെ വരെ മഴ തുടരാനാണ് സാധ്യത.