28 March 2024 Thursday

ദമ്പതിമാരെയും മക്കളെയും കൊലപ്പെടുത്തിയ കേസിലെ പ്രതി മരിച്ചനിലയില്‍; മൃതദേഹത്തിന് ഒരാഴ്ചത്തെ പഴക്കം

ckmnews

അടിമാലി: വണ്ണപ്പുറം കമ്പകക്കാനത്ത് ദമ്പതിമാരെയും രണ്ട് മക്കളെയും കൊന്ന് കുഴിച്ചുമൂടിയ കേസിലെ ഒന്നാംപ്രതി മരിച്ചനിലയില്‍. കൊരങ്ങാട്ടി തേവര്‍ കുഴിയില്‍ അനീഷി(34)നെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് ഒരാഴ്ചയിലധികം പഴക്കമുണ്ട്. വീട്ടില്‍നിന്ന്, ഏലത്തിന് ഉപയോഗിക്കുന്ന കീടനാശിനി കലക്കിവെച്ചത് കണ്ടെത്തി. വിഷംകഴിച്ച് ജീവനൊടുക്കിയതായാണ് പ്രഥമിക നിഗമനം. എന്നാല്‍, പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ.

കേരളത്തെ നടുക്കിയ കന്പകക്കാനം കൂട്ടക്കൊലക്കേസിലെ സൂത്രധാരനാണ് അനീഷ്. മന്ത്രവാദിയായ കാനാട്ട് വീട്ടില്‍ കൃഷ്ണന്‍ (54), ഭാര്യ സുശീല (50), മക്കളായ ആര്‍ഷ (21), അര്‍ജുന്‍ (17) എന്നിവരെ കവര്‍ച്ച ലക്ഷ്യമിട്ട് അനീഷിന്റെ നേതൃത്വത്തില്‍ ക്രൂരമായി കൊലപ്പെടുത്തി വീടിന് സമീപമുള്ള ചാണകക്കുഴിയില്‍ കുഴിച്ചിട്ടെന്നാണ് പോലീസിന്റെ കുറ്റപത്രം. 35 പവന്‍ സ്വര്‍ണമാണ് കവര്‍ന്നത്. അനീഷ്, കൃഷ്ണന്റെ ശിഷ്യനായിരുന്നു.

2018 ജൂലായ് 29-നായിരുന്നു കൊലപാതകം. ഓഗസ്റ്റ് ഒന്നിന് മൃതദേഹങ്ങള്‍ കണ്ടെത്തുകയും ആറിന് നേര്യമംഗലത്തുനിന്ന് അനീഷിനെ പിടികൂടുകയുമായിരുന്നു.

കുറ്റപത്രം സമര്‍പ്പിക്കാന്‍ താമസിച്ചതിനാല്‍ 100 ദിവസത്തിന് ശേഷം അനീഷ് ഉള്‍പ്പടെയുള്ളവര്‍ ജാമ്യത്തിലിറങ്ങി. ഒരുവര്‍ഷത്തിന് മുമ്പ് കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും വിചാരണ ഇതുവരെ തുടങ്ങിയിട്ടില്ല.

ജാമ്യത്തിലിറങ്ങിയശേഷം വിഷാദരോഗത്തിന് അടിപ്പെട്ട അനീഷ് തൃശ്ശൂരിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്നു. പിന്നീട് തിരികെയെത്തി. അമ്മ എറണാകുളത്ത് ജോലി ചെയ്യുന്നതിനാല്‍ കൊരങ്ങാട്ടിയിലെ വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു.സമീപവാസികളുമായി ഒരു ബന്ധവുമുണ്ടായിരുന്നില്ല.

വ്യാഴാഴ്ച വൈകീട്ട് വീട്ടില്‍നിന്ന് ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന് നാട്ടുകാര്‍ അടിമാലി പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

മൃതദേഹം വീട്ടില്‍ത്തതന്നെ സൂക്ഷിച്ചിരിക്കുകയാണ്. ഫോറന്‍സിക് സംഘത്തിന്റെ പരിശോധനയ്ക്കുശേഷം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റും. വെള്ളിയാഴ്ച രാവിലെ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് അടിമാലി സി.ഐ. പറഞ്ഞു കേസില്‍ നാല് പ്രതികളാണുള്ളത്.

.