കുച്ചിപ്പിടിയിൽ പി.ജി. പഠനത്തിനായി ഹൈദരാബാദിലേക്ക് പോവുന്ന നയനയെ അനുമോദിച്ചു
കുച്ചിപ്പിടിയിൽ പി.ജി. പഠനത്തിനായി ഹൈദരാബാദിലേക്ക് പോവുന്ന നയനയെ അനുമോദിച്ചു
എടപ്പാൾ: ആന്ധ്രയിലെ കുച്ചിപ്പിടി ഗ്രാമത്തിൽ പിറവിയെടുത്ത കുച്ചിപ്പിടി എന്ന നൃത്തകലയിൽ ബിരുദാനന്തര ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയിൽ രണ്ടാം റാങ്ക് നേടി കേരള കലാമണ്ഡലത്തിൽ നിന്ന് ഒരേയൊരു വിദ്യാർത്ഥി ഹൈദരാബാദിലേക്ക്.എടപ്പാളിനടുത്ത അണ്ണക്കമ്പാട്ടെ പാറപ്പുറത്ത് നാരായണൻ്റെയും, ശ്രീജയുടേയും മകൾ നയനയാണ് ഈ ഭാഗ്യവതി.കലാമണ്ഡലത്തിൽ നിന്ന് മോഹിനിയാട്ടത്തിൽ ബിരുദം നേടിയ നയന ബിരുദാനന്തര ബിരുദത്തിനായുള്ള ഹൈദരാബാദ് സർവ്വകലാശാലയുടെ പ്രവേശന പരീക്ഷയിലാണ് രണ്ടാം റാങ്ക് നേടിയത്.പഠനത്തിനായി ലഭിച്ച കേന്ദ്രമാകട്ടെ പഠിക്കാൻ ഉദ്ദേശിച്ച കല പിറന്ന നാട്ടിലും.പി.ജി. കോഴ്സിൽ വിരലിലെണ്ണാവുന്ന കുട്ടികൾക്ക് മാത്രം പ്രവേശനം ലഭിക്കുമ്പോൾ അതിൽ ഉൾപ്പെട്ട് കുച്ചിപ്പിടി കോഴ്സിന് ഇന്ത്യയിലെ പ്രധാന സർവകലാശാലയിൽ തന്നെ പ്രവേശനം നേടാൻ കഴിഞ്ഞതിൻ്റെ ത്രില്ലിലാണ് നയന.കൊച്ചിൻ യൂണിവേഴ്സിറ്റി കേന്ദ്രത്തിലായിരുന്നു (കുസാറ്റ്) പ്രവേശന പരീക്ഷ ഉടൻ തന്നെ ക്ലാസ് ആരംഭിക്കുമെന്നതിനാൽ ഹൈദരാബാദ് സർവകലാശാലയിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണിപ്പോൾ നയന .നയനയെ വട്ടംകുളത്ത് മണ്ഡലം കോൺഗ്രസ് - മഹിളാ കോൺഗ്രസ് കമ്മറ്റികൾ സംയുക്തമായി അനുമോദിച്ചു.മണ്ഡലം പ്രസിഡണ്ടും പഞ്ചായത്ത് സ്റ്റാൻറിങ് കമ്മറ്റി ചെയർമാനുമായ എം.എ. നജീബ് ഉദ്ഘാടനം ചെയ്തു.
മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് എൻ. രഞ്ജുഷ ആധ്യക്ഷത വഹിച്ചു.പഞ്ചായത്ത് യു.ഡി.എഫ്.ചെയർമാൻ കെ. ഭാസ്കരൻ വട്ടംകുളം ഉപഹാര സമർപ്പണം നടത്തി.
മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി എം.മാലതി പൊന്നാട ചാർത്തി.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ദീപ മണികണ്ഠൻ, ജവഹർ ബാൽ മഞ്ച് ജില്ലാ ചെയർമാൻ ഫിറോസ് ഖാൻ അണ്ണക്കമ്പാട്, ടി.സി. ഇബ്രാഹിം , ഇ.എം. ഷൗക്കത്തലി, എൻ. ചന്ദ്ര ബോസ്, ശശി പരിയപ്പുറം,, എൻ.വി. അഷറഫ്, അനിത കുറ്റിപ്പാല, ടി.പി. ജാസിയ, സമീറ യൂസഫ്, പാക്കത്ത് മോഹനൻ, എം. സന്തോഷ് കുമാർ എന്നിവർ പ്രസംഗിച്ചു. മറുപടി പ്രസംഗത്തിനു ശേഷം നയന നാരായണൻ്റെ മോഹിനിയാട്ടവും ഉണ്ടായി.