28 March 2024 Thursday

ഇടുക്കി അണക്കെട്ടിന്റെ രണ്ടാമത്തെ ഷട്ടറും ഉയര്‍ത്തി

ckmnews

ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ രണ്ടാമത്തെ ഷട്ടറും തുറന്നു. കൃത്യം 12 മണിക്ക് 35 സെന്റിമീറ്ററാണ് ഷട്ടര്‍ ഉയര്‍ത്തിയത്. രണ്ടാമത്തെ ഷട്ടര്‍ തുറക്കുന്നതിന് മുന്‍പും ആദ്യത്തേതിനുസമാനമായി മൂന്ന് സൈറണുകള്‍ മുഴങ്ങി. മൂന്നാം ഷട്ടര്‍ തുറന്നതിനുശേഷം വെള്ളത്തിന്റെ സുഗമമായ ഒഴുക്ക് ഉറപ്പുവരുത്തിയശേഷമായിരുന്നു രണ്ടാം ഷട്ടര്‍ ഉയര്‍ത്തിയത്. രണ്ട് ഷട്ടറുകളും തുറന്നതോടെ സെക്കന്റില്‍ 70,000 ലിറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുകുന്നത്.സെക്കന്‍ഡില്‍ ഒരുലക്ഷം ലിറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുകുന്നത്. പെരിയാറിലെ ജലനിരപ്പ് ഒരു മീറ്റര്‍ ഉയരും. പുറത്തേക്കൊഴുകുന്ന ജലം വൈകിട്ട് നാലുമണിയോടെ ആലുവ, കാലടി മേഖലയിലെത്തും. 2018ലെ അപേക്ഷിച്ച് പത്തിലൊരു ഭാഗം മാത്രം വെള്ളമാണ് ഇത്തവണയൊഴുക്കുന്നത്. ഇടുക്കി, വാത്തിക്കുടി, തങ്കമണി, കഞ്ഞിക്കുഴി മേഖലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡാം മേഖലയിലേക്ക് രാത്രികാല യാത്ര വേണ്ടെന്നും പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇടുക്കിയില്‍നിന്ന് വെള്ളമൊഴുക്കുന്ന പ്രദേശങ്ങളിലെല്ലാമാണ് ജാഗ്രതാനിര്‍ദേശം. പൊതുജനങ്ങളും അധികാരികളും ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്.

മൂന്നാമത്തെ ഷട്ടര്‍ തുറക്കുന്നതിന് മുന്നോടിയായി രാവിലെ 10.55ന് ആദ്യമുന്നറിയിപ്പായി സൈറണ്‍ മുഴങ്ങിയിരുന്നു. മൂന്ന് മുന്നറിയിപ്പ് സൈറണുകള്‍ മുഴങ്ങിയ ശേഷമാണ് ഷട്ടര്‍ തുറന്നത്. വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി, ജലസേചന മന്ത്രി റോഷി അഗസ്റ്റിന്‍, ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് , വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ഷട്ടര്‍ തുറന്നത്. ഡാമിന്റെ ജലനിരപ്പ് 2397.96 അടിയായ സാഹചര്യത്തിലാണ് ഡാം തുറന്നത്.

മൂന്ന് വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇടുക്കി അണക്കെട്ട് തുറന്നത്. 1981 ഒക്ടോബര്‍ 23, 1992 ഒക്ടോബര്‍ 11, 2018 ഓഗസ്റ്റ് 9 എന്നീ വര്‍ഷങ്ങളിലായിരുന്നു ഡാം ഇതിനുമുന്‍പ് തുറക്കേണ്ടിവന്നത്. 81ലും 92ലും കാലവര്‍ഷം രൂക്ഷമായതോടെയും 2018ല്‍ മഹാപ്രളയത്തിന്റെ ഫലമായും അണക്കെട്ട് തുറക്കേണ്ടിവരികയായിരുന്നു. 2018ലെ ഡാം തുറക്കലില്‍ ഏറെ വിമര്‍ശനങ്ങളുണ്ടായതോടെ ഇത്തവണ വലിയ മുന്നൊരുക്കങ്ങള്‍ക്കും കരുതല്‍ നടപടികള്‍ക്കും ശേഷമാണ് അണക്കെട്ട് തുറക്കാനുള്ള തീരുമാനമുണ്ടായത്. 26 വര്‍ഷത്തിനുശേഷം 2018ല്‍ അണക്കെട്ട് തുറന്നപ്പോള്‍ അഞ്ച് ഷട്ടറുകളും ഉയര്‍ത്തിയാണ് വെള്ളം പുറത്തേക്കൊഴുക്കിയത്.