24 April 2024 Wednesday

മൊറട്ടോറിയം അനുവദിച്ചശേഷം പലിശ വാങ്ങുന്നത് നീതികേട് -സുപ്രീംകോടതി

ckmnews



ന്യൂ‍ഡൽഹി/മുംബൈ: കാലാവധിവായ്പകൾക്ക് മൊറട്ടോറിയം അനുവദിച്ചിട്ട് അതേകാലത്ത് പലിശയീടാക്കുന്നത് നീതികേടാണെന്ന് സുപ്രീംകോടതി.


മൊറട്ടോറിയം കാലത്തും പലിശയീടാക്കാൻ ബാങ്കുകൾക്ക് അനുമതിനൽകിയ റിസർവ് ബാങ്ക് ഉത്തരവ് ചോദ്യംചെയ്തുള്ള ഹർജി പരിഗണിക്കവേയാണ് ഈ നിരീക്ഷണം. സാമ്പത്തികനില രാജ്യത്തെ ജനങ്ങളുടെ ആരോഗ്യത്തെക്കാൾ വലുതല്ലെന്നും കോടതി പറഞ്ഞു. അതേസമയം, പലിശ എഴുതിത്തള്ളാൻ ബാങ്കുകളെ നിർബന്ധിക്കാനാവില്ലെന്നും അത്തരം നടപടി ബാങ്കിങ് മേഖലയെ തകർക്കുമെന്നും റിസർവ് ബാങ്ക് സത്യവാങ്മൂലം നൽകി.


കേസിൽ വിശദീകരണംതേടി മേയ് 26-ന് റിസർവ് ബാങ്കിന് സുപ്രീംകോടതി നോട്ടീസ് നൽകിയിരുന്നു. ഇതിന് മറുപടിയായി ആർ.ബി.ഐ. ബുധനാഴ്ച നൽകിയ സത്യവാങ്മൂലത്തിലാണ് പലിശ എഴുതിത്തള്ളാൻ ബാങ്കുകളെ നിർബന്ധിക്കാനാവില്ലെന്ന് വ്യക്തമാക്കിയിട്ടുള്ളത്. മൊറട്ടോറിയം കാലത്തെ വായ്പകളുടെ പലിശമാത്രം 2.01 ലക്ഷം കോടി രൂപവരുമെന്ന് റിസർവ് ബാങ്ക് ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തിൻറെ (ജി.ഡി.പി.) ഒരു ശതമാനംവരുന്ന തുകയാണിത്. ഇത് എഴുതിത്തള്ളുന്നത് ബാങ്കുകളുടെ സാന്പത്തികസുസ്ഥിരതയെ ബാധിക്കും.


അടച്ചിടലിൻറെ പശ്ചാത്തലത്തിൽ ആറുമാസത്തേക്കാണ് കാലാവധിവായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുള്ളത്. മൊറട്ടോറിയം എന്നത് വായ്പാതിരിച്ചടവ് മാറ്റിവെക്കൽ മാത്രമാണ്. അല്ലാതെ ആ സമയത്തുള്ള വായ്പാതിരിച്ചടവ് എഴുതിത്തള്ളുന്നതല്ല. വായ്പയും പലിശയും തിരിച്ചുപിടിക്കുന്നത് അതതു ബാങ്കിൻറെ അധികാരപരിധിയിൽ വരുന്നതാണ്. വിവിധ മേഖലകൾക്ക് സാന്പത്തികപ്രതിസന്ധിക്കിടെ ആശ്വാസംപകരുന്നതിനായാണ് മൊറട്ടോറിയം പ്രഖ്യാപിച്ചിരിക്കുന്നത്. പലിശ നിർബന്ധമായി എഴുതിത്തള്ളണമെന്ന് ബാങ്കുകളോട് ആവശ്യപ്പെടുന്നത് ശരിയല്ല. വായ്പയെടുത്തവർക്ക് ആശ്വാസം നൽകുന്നതിനൊപ്പം ബാങ്കുകളുടെ വരുമാനവും വാണിജ്യപരമായ നിലനിൽപ്പും നിക്ഷേപകരുടെ താത്പര്യങ്ങളും ഉറപ്പുവരുത്തേണ്ടതുമുണ്ടെന്നും ആർ.ബി.ഐ.യുടെ സത്യവാങ്മൂലത്തിൽ പറയുന്നു.


ജസ്റ്റിസുമാരായ അശോക് ഭൂഷൺ, സഞ്ജയ് കിഷൻ കൗൾ, എം.ആർ. ഷാ എന്നിവരാണ് വ്യാഴാഴ്ച കേസ് പരിഗണിച്ചത്. സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് എത്തുംമുന്പേ ആർ.ബി.ഐ.യുടെ സത്യവാങ്മൂലത്തിലെ വിവരങ്ങൾ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചതിൽ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. വിഷയം വിവാദമാക്കിമാറ്റുന്നതിനുള്ള ശ്രമമാണിതെന്ന് പരാതിക്കാരൻറെ അഭിഭാഷകൻ കുറ്റപ്പെടുത്തി. രാജ്യത്തെ പൗരൻമാരെല്ലാം പ്രതിസന്ധിയിൽനിൽക്കുന്പോൾ ആർ.ബി.ഐ. ബാങ്കുകളുടെ ലാഭത്തെക്കുറിച്ചാണ് സംസാരിക്കുന്നതെന്നും അദ്ദേഹം വാദിച്ചു.


വിഷയത്തിൽ ആർ.ബി.ഐ.യുടെയും സർക്കാരിൻറെയും സംയുക്തമറുപടിക്കായി സമയം അനുവദിക്കണമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. റിസർവ് ബാങ്കിൻറെ സത്യവാങ്മൂലത്തിന് മറുപടിനൽകാൻ സമയം വേണമെന്ന് പരാതിക്കാരനും ആവശ്യപ്പെട്ടു. തുടർന്ന് കേസ് ജൂൺ 12 -ലേക്ക് മാറ്റി.


റിസർവ് ബാങ്കിൻറെ ഉത്തരവുപ്രകാരം മൊറട്ടോറിയം കാലത്ത് പലിശയീടാക്കുന്നതിലൂടെ വായ്പയെടുത്തവർക്ക് പിന്നീടുള്ള മാസത്തവണകളിൽ വർധനയുണ്ടാകുമെന്ന് പരാതിക്കാരനായ ഗജേന്ദ്രശർമ ഹർജിയിൽ ചൂണ്ടിക്കാട്ടി. അടച്ചിടലിൽ ജീവിതം വഴിമുട്ടിയവർക്ക് ആശ്വാസമെന്നരീതിയിൽ മൊറട്ടോറിയം പ്രഖ്യാപിച്ചശേഷം അക്കാലത്ത് പലിശയീടാക്കാമെന്ന ആർ.ബി.ഐ. ഉത്തരവ് സ്വാഭാവികനീതിക്ക് വിരുദ്ധമാണെന്നും അതുകൊണ്ട് പലിശ ഒഴിവാക്കാൻ ഉത്തരവിടണമെന്നുമാണ് ഹർജിയിലെ ആവശ്യം.