കൊറോണ വ്യാജ വാര്‍ത്ത:ജേക്കബ് വടക്കഞ്ചേരി അടക്കം മൂന്ന് പേര്‍ക്കെതിരെ കേസ്
കൊറോണ: വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് ജേക്കബ് വടക്കാഞ്ചേരി അടക്കം മൂന്നുപേര്‍ക്കെതിരേ കേസ്.
കുന്നംകുളത്തും കേസ് .
തൃശൂർ : കൊറോണ വൈറസ് ബാധയുടെ(കോവിഡ് 19) പശ്ചാത്തലത്തില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് സംസ്ഥാനത്ത് മൂന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ രണ്ടും ത്യശൂര്‍ കുന്നംകുളം പോലീസ് സ്റ്റേഷനില്‍ ഒരു കേസുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
എറണാകുളം പോലീസ് അസിസ്റ്റന്റ് കമ്മീഷ്ണര്‍ കെ.ലാല്‍ജിയുടെ പേരില്‍ വ്യാജസന്ദേശം പ്രചരിപ്പിച്ചതിനാണ് ഒരു കേസ്. കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് അസുഖങ്ങള്‍ ഒന്നുംതന്നെ ഇല്ലെന്നും സര്‍ക്കാര്‍ മന:പൂര്‍വ്വം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതാണെന്നും കാണിച്ച് സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ പ്രചരിപ്പിച്ചതിന് ജേക്കബ് വടക്കാഞ്ചേരി എന്നയാളെ പ്രതിയാക്കിയാണ് രണ്ടാമത്തെ കേസ്.
താലൂക്കാശുപത്രിയിൽ കൊറോണ ബാധിതരുണ്ടെന്ന് വാട്സാപ്പിലൂടെ വ്യാജ പ്രചരണം നടത്തിയ സംഭവത്തിൽ രണ്ടു പേരെ കുന്നംകുളം സിഐ കെ ജി സുരേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു.
എരുമപ്പെട്ടി സ്വദേശികളായ മുല്ലയ്ക്കൽ പ്രവീഷ്ലാൽ (19),തോട്ടുംപള്ള വീട്ടിൽ അനസ് (18) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കുന്നംകുളം താലൂക്ക് ആശുപത്രിയിൽ കൊറോണ ബാധിതരെ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് വാട്സാപ്പിലൂടെ വ്യാജസന്ദേശം അയച്ചതിനെ തുടർന്ന് കുന്നംകുളം താലൂക്ക് ആശുപത്രി സൂപ്രണ്ടിന്റെ പരാതിയിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.