ബിസിനസ് പൊളിഞ്ഞപ്പോൾ മോഷണം'; പ്രതി ബിരുദാനന്തര ബിരുദധാരി
ബിസിനസ് പൊളിഞ്ഞപ്പോൾ മോഷണം'; പ്രതി ബിരുദാനന്തര ബിരുദധാരി
പത്തനംതിട്ട∙ അടൂരിലെ ക്യാമറ ഷോപ്പില്‍ മോഷണം നടത്തിയ കള്ളനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. ബിസിനസുകള്‍ പൊളിഞ്ഞപ്പോഴാണ് മോഷണത്തിലേക്കു തിരിഞ്ഞതെന്നാണു ബിരുദാനന്തര ബിരുദധാരിയായ പ്രതിയുടെ മൊഴി. കൂട്ടു പ്രതിയായ അതിഥി തൊഴിലാളിക്കായി അന്വേഷണ സംഘം എറണാകുളത്ത് എത്തിയെങ്കിലും കണ്ടെത്താനായില്ല.
കോട്ടയം ജില്ലയിലെ വൈക്കം ഉദയനാപുരം സ്വദേശിയായ ഷിജാസ് എംഎസ്‌സി ബിരുദധാരിയാണ്. ദേശസാല്‍കൃത ബാങ്കിലെ വായ്പ വിഭാഗത്തിലായിരുന്നു ആദ്യം ജോലി. പിന്നീടു സുഹൃത്തുക്കളുമായി ചേര്‍ന്ന് ധനകാര്യ സ്ഥാപനം ആരംഭിച്ചു. ഇതു പൊളിഞ്ഞതോടെയാണു മോഷണത്തിലേക്കു തിരിഞ്ഞതെന്നാണ് പ്രതി ചോദ്യം ചെയ്യലില്‍ പൊലീസിനോടു പറഞ്ഞത്.
വാഹനങ്ങളായിരുന്നു ആദ്യം മോഷ്ടിച്ചത്. പിടിക്കപ്പെട്ടപ്പോള്‍ ഇലക്ട്രോണിക്സ് ഉല്‍പന്നങ്ങളായി. സംസ്ഥാനത്തെ ഒട്ടുമിക്ക ജില്ലകളിലും ഷിജാസിനെതിരെ കേസുണ്ട്. അടൂരിലെ കവര്‍ച്ചയ്ക്ക് ഒപ്പമുണ്ടായിരുന്നത് അതിഥി തൊഴിലാളിയാണെന്നാണു പ്രതിയുടെ മൊഴി. കൂട്ടാളിക്കായി അടൂര്‍ പൊലീസ് മുവാറ്റുപുഴയില്‍ അതിഥി തൊഴിലാളികള്‍ താമസിക്കുന്ന കേന്ദ്രങ്ങളില്‍ ഷിജാസുമായി എത്തിയെങ്കിലും കണ്ടെത്താനായില്ല. ഇയാള്‍ സംസ്ഥാനം വിട്ടു പോയിരിക്കാം എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
കഴിഞ്ഞ മാസമാണ് അടൂരിലെ ക്യാമറ സ്കാനില്‍ നിന്നു 18 ലക്ഷത്തിലധികം രൂപ വിലവരുന്ന ക്യാമറകളും ലെന്‍സും 30,000 രൂപയും ഷിജാസും കൂട്ടാളിയും ചേര്‍ന്നു മോഷ്ടിച്ചത്. സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ ടവറും മറ്റും കേന്ദ്രീകരിച്ച് അടൂര്‍ പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് ഒരാഴ്ച്ചയ്ക്കുള്ളില്‍ തന്നെ മുഖ്യപ്രതി പിടിയിലായത്