നാല് വരിപ്പാത; തൃശ്ശൂർ കുറ്റിപ്പുറം റോഡിന് 316.82 കോടി രൂപ അനുവദിച്ചു
ചങ്ങരംകുളം:തൃശൂരിനെ ഇതര ജില്ലകളുമായി ബന്ധിപ്പിക്കുന്ന നാല് പ്രധാന പാതകള്‍ നാലുവരിയാക്കി വികസിപ്പിക്കുന്നതിന് 881.99 കോടി രൂപയുടെ ഭരണാനുമതിയായി.
172.35 കോടി രൂപ ചെലവില്‍ പെരുമ്പിലാവ് - നിലമ്പൂര്‍ 30.88 കി.മീ. റോഡും 250.24 കോടി ചെലവില്‍ സംസ്ഥാന പാതയായ കൊടുങ്ങല്ലൂര്‍ - ഷൊര്‍ണ്ണൂര്‍ 34 കി.മീറ്റര്‍ റോഡും വാഴക്കോട് -പ്ലാഴി റോഡ് 22.64 കി.മീ. 142.58 കോടി ചെലവഴിച്ചും തൃശൂര്‍ - കുറ്റിപ്പുറം റോഡ് 33 കി.മീറ്റര്‍ 316.82 കോടി രൂപ ചെലവിലും ആധുനിക രീതിയിലാകും പുതുക്കി പണിയുകയെന്ന് മന്ത്രി എ.സി. മൊയ്തീന്‍ അറിയിച്ചു.
ഉന്നതനിലവാരത്തില്‍ നിര്‍മ്മിക്കുന്ന ഈ പാതയ്ക്ക് സമാന്തരമായി കുടിവെള്ള പൈപ്പ് ലെയിന്‍, കേബിളുകള്‍, ഡ്രയിനേജ് എന്നിവയ്ക്ക് പ്രത്യേക സംവിധാനമൊരുക്കും. റോഡ് കടന്നുപോകുന്ന സ്ഥലങ്ങളിലെ പാലങ്ങളും കള്‍വര്‍ട്ടും പുനര്‍നിര്‍മ്മിക്കും. ദിശാസൂചകങ്ങളും ട്രാഫിക് സിഗ്നല്‍ സംവിധാനങ്ങളും ഇതോടൊപ്പം ഉണ്ടാകും. റോഡ് വികസനത്തിന് ഏറ്റെടുക്കേണ്ടി വരുന്ന സ്ഥലവില കൂടി ഉള്‍പ്പെടുത്തിയുള്ളതാണ് തുകയെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു