28 March 2024 Thursday

ടിപ്പറില്‍ കാറിടിച്ച് രണ്ടുപേര്‍ മരിച്ചു

ckmnews

പൊന്‍കുന്നം-പുനലൂര്‍ സംസ്ഥാനപാതയില്‍ മണിമല ബി.എസ്.എന്‍.എല്‍. ഓഫീസിന് സമീപം റോഡ് സൈഡില്‍ നിര്‍ത്തിയിട്ടിരുന്ന ടിപ്പറില്‍ കാറിടിച്ച് രണ്ടുപേര്‍ മരിച്ചു. കാറില്‍ യാത്ര ചെയ്തിരുന്ന, വാഴൂര്‍ ചാമംപതാല്‍ കിഴക്കേമുറിയില്‍ ഷാരോണ്‍ സജി (18), ചാമംപതാല്‍ ഇളങ്ങോയി തടത്തിലാങ്കല്‍ രേഷ്മാ ജോര്‍ജ് (30) എന്നിവരാണ് മരിച്ചത്. ഇവരുടെ ബന്ധുക്കളായ കടയിനിക്കാട് മുട്ടത്തുപാറയില്‍ മെല്‍വിന്‍ തോമസ് (30), ചാമംപതാല്‍ തോരപ്പുന്നയില്‍ ജോബിന്‍ ജെയിംസ്(29), ചാമംപതാല്‍ മുണ്ടയ്ക്കല്‍ അമല (28) എന്നിവര്‍ക്ക് പരിക്കേറ്റു.തിങ്കളാഴ്ച രാവിലെ ആറ് മണിയോടെയാണ് സംഭവം. ഇവര്‍ കറിക്കാട്ടൂരിലെ ബന്ധുവീട്ടില്‍ ഷാരോണിന്റെ പിറന്നാളാഘോഷിച്ച് മടങ്ങുകയായിരുന്നു. ഞായറാഴ്ച രാത്രിയായിരുന്നു പിറന്നാളാഘോഷം. പുലര്‍ച്ചെയാണ് ചാമംപതാലിലേക്ക് തിരിച്ചത്.

ചാമംപതാല്‍ സ്വദേശിനി അമലയുടെ വീട്ടില്‍ അവരുടെ പിറന്നാളാഘോഷത്തില്‍കൂടി പങ്കെടുക്കാനായിരുന്നു പരിപാടി. കാര്‍ ടിപ്പറില്‍ ഇടിച്ച് മുപ്പത് മീറ്ററോളം തെന്നിമാറി റോഡിന്റെ ഇടതുവശത്തെ ക്രാഷ് ഗാര്‍ഡിന് സമീപമാണ് നിന്നത്.

ഇടിയുടെ ആഘാതത്തില്‍ ടിപ്പര്‍ പത്തടിയോളം പിന്നോട്ടുരുണ്ട് ഇരുമ്പ് വൈദ്യുതിക്കാലില്‍ തട്ടി നിന്നു. ടിപ്പറിന്റെ ഡ്രൈവറും സമീപവാസികളും ഓടിക്കൂടി കാറിലുണ്ടായിരുന്നവരെ പുറത്തിറക്കി.രേഷ്മയെയും ഷാരോണിനെയും പോലീസ് ജീപ്പിലും മറ്റുള്ളവരെ ആംബുലന്‍സിലും കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലെത്തിച്ചു. അവിടെവെച്ച് രേഷ്മയുടെയും ഷാരോണിന്റെയും മരണം സ്ഥിരീകരിച്ചു. അമലയെ പിന്നീട് കാരിത്താസ് ആശുപത്രിയിലേക്ക് മാറ്റി. ജോബിന്‍ ജെയിംസാണ് കാര്‍ ഓടിച്ചിരുന്നത്. ചാമംപതാല്‍ തടത്തിലാങ്കല്‍ ജോര്‍ജ്-ഗീത ദമ്പതിമാരുടെ മകളാണ് രേഷ്മ. സഹോദരന്‍ രാഹുല്‍. ചാമംപതാല്‍ കിഴക്കമുറിയില്‍ സജി തോമസിന്റെയും സുനിയുടെയും മകനാണ് ഷാരോണ്‍. സഹോദരി അല്‍ഫോന്‍സ. സംസ്‌കാരം ചൊവ്വാഴ്ച നടക്കും.