25 April 2024 Thursday

ഓഖിയ്ക്ക് പിന്നാലെ കേരള തീരത്തെത്തിയ ക്ലാത്തി വന്‍ ഹിറ്റ്

ckmnews

 മത്സ്യപ്രിയര്‍ക്ക് തീരെ അപരിചിതമായ ക്ലാത്തി മലയാളികളുടെ തീന്‍മേശയിലേക്കും എത്തിയിരിക്കുകയാണ്. സുനാമിക്ക് ശേഷം കടലില്‍ കണ്ടെത്തിയ അപരിചിതമായ മത്സ്യത്തിന് ക്ലാത്തി എന്ന ഓമനപ്പേരു നല്‍കിയത് മത്സ്യത്തൊഴിലാളികളാണ്.അടുത്തകാലത്ത് കടലില്‍ മത്സ്യബന്ധന ബോട്ടുകള്‍ക്ക് വ്യാപകമായി ലഭിക്കുന്ന ക്ലാത്തിയുടെ തൊലി വളരെ കടുപ്പമേറിയതാണ്. മത്സ്യങ്ങള്‍ മുറിച്ച് വൃത്തിയാക്കിക്കൊടുക്കുന്ന ചില ഫിഷ് സ്റ്റാളുകളിലാണ് ക്ലാത്തി വില്‍പ്പനയ്ക്കുള്ളത്.കടുത്ത തോലായതിനാല്‍ മുറിച്ച് വൃത്തിയാക്കാതെ വീടുകളില്‍ കൊണ്ടുപോയാല്‍ വീട്ടമ്മമാര്‍ക്ക് പണിയാകുമെന്നതിനാല്‍ തൊലി ചെത്തിമാറ്റി മുറിച്ചേ വില്‍പ്പന നടത്തൂ. ഇതിന്റെ മുള്ളുകളാകട്ടെ എല്ലുകള്‍ക്ക് തുല്യമാണ്.80 മുതല്‍ 120 രൂപ വരെയാണ് സ്റ്റാളുകളില്‍ കിലോയ്ക്ക് വാങ്ങുന്നത്. ഏറെ രുചികരമായ ഇതിന്റെ മാംസം നല്ല ഉറച്ചതാണ്. മറ്റു വിലകുറഞ്ഞ മത്സ്യങ്ങളെ അപേക്ഷിച്ച് പ്രോട്ടീനും കൂടുതലാണത്രേ. സാധാരണ കറികള്‍ ഉണ്ടാക്കുന്നതിനോടൊപ്പം ഫിഷ് കട്ലറ്റ് ഉണ്ടാക്കാന്‍ ഇതിന്റെ മാംസം കേമമാണ്. ആദ്യമാദ്യം സാമ്പിളായി കൊണ്ടുവന്ന് സ്റ്റാളില്‍ പ്രദര്‍ശനത്തിന് െവച്ചിരുന്ന ക്ലാത്തി പരീക്ഷണാര്‍ത്ഥം വാങ്ങി കറിവെച്ച് രുചിയറിഞ്ഞതോടെ ആവശ്യക്കാര്‍ കൂടിയിട്ടുണ്ടെന്ന് ചെറായി കരുത്തലയിലെ സ്റ്റാര്‍ ഫിഷ് സ്റ്റാള്‍ നടത്തിപ്പുകാരായ പി.എസ്. സജീവ്, ഒ.സി. സൈജു, ചിന്നന്‍ എന്നിവര്‍ പറയുന്നു.ആഴക്കടലിനുമപ്പുറം പാറയുള്ള ഭാഗങ്ങളില്‍ കണ്ടുവരുന്ന ഈ മത്സ്യം, സുനാമിക്ക് ശേഷമാണ് തീരത്തേക്ക് അടുക്കാന്‍ തുടങ്ങിയത്. എന്നാലും കന്യാകുമാരി കടലിലാണത്രേ ആയിടയ്ക്ക് വ്യാപകമായി കണ്ടിരുന്നത്.