19 April 2024 Friday

‘ഓരോ തവണ കാർഡിടുമ്പോഴും പ്രാർഥിച്ചു, ബാലൻസില്ലെന്ന് പറയരുതേ’; മിസ്ക് തോറ്റു

ckmnews

കൊച്ചി ∙ മൾട്ടി ഇൻഫ്ലമേറ്ററി സിൻഡ്രോം ഇൻ ചിൽഡ്രൻ (മിസ്ക്) ബാധിച്ച കുട്ടി, സുമനസ്സുകളുടെ അകമഴി‍ഞ്ഞ സഹായത്തിൽ ജീവിതത്തിലേക്കു തിരിച്ചെത്തിയ ആഹ്ലാദത്തിലാണ് കുടുംബം. തോപ്പുംപടി മുണ്ടൻവേലി സ്വദേശി ഷിജി ജോർജിന്റെ മകൻ ആരോൺ ജേക്കബിനെ (10) എറണാകുളം അമൃത ആശുപത്രിയിൽനിന്നു ഡിസ്ചാർജ് ചെയ്തു. ഏതാനും ആഴ്ചകൾ നീളുന്ന വിശ്രമത്തോടെ ആരോൺ പൂർണ ആരോഗ്യത്തിലേക്കു തിരിച്ചുവരുമെന്ന് ചികിത്സിച്ച ഡോ. സുമ ബാലനും ഹൃദ്രോഗ വിദഗ്ധൻ സജിത് കേശവനും പറഞ്ഞു.

ഷിജി–ഷോമ ദമ്പതികളുടെ ഏകമകനാണ് ആരോൺ. രോഗം ഗുരുതരാവസ്ഥയിലായി സെപ്റ്റംബർ 14ന് നഗരമധ്യത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ ആരോണിന്റെ പിതാവ് ഷിജിയുടെ അക്കൗണ്ടിലുള്ളത് 10,000 രൂപയിൽ താഴെ മാത്രം. ആശുപത്രിയിൽ അവസാന ബില്ലടയ്ക്കുന്നതു വരെ അക്കൗണ്ടിൽ ബാലൻസ് എത്രയുണ്ടെന്ന് ഒരു തവണ പോലും നോക്കിയില്ല ഷിജി.

ബില്ലടയ്ക്കാൻ ആവശ്യപ്പെടുമ്പോഴെല്ലാം എടിഎം കാർഡ് സ്വൈപ് ചെയ്യാൻ നൽകി പാസ്‌വേഡ് അടിക്കുമ്പോൾ ബാലൻസ് ഇല്ലെന്നു പറയരുതേ എന്ന പ്രാർഥന മാത്രം. ഒരു തവണ പോലും അക്കൗണ്ടിൽ ബാലൻസില്ലെന്ന അറിയിപ്പ് വന്നില്ല. മാത്രമല്ല, ഡിസ്ചാർജായി വീട്ടിലെത്തുമ്പോഴും ചെറിയൊരു തുക അക്കൗണ്ടിൽ ബാക്കിയുമുണ്ട്. ഇതിനു സഹായിച്ചവരോട് എങ്ങനെ നന്ദി പറയണമെന്നറിയാതെ അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും കണ്ണു നിറയുന്നു.

ഒരു മാസം മുൻപു മാതാവ് ഷോമയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ആരോണിനു ഒരു ദിവസം പനിച്ചെങ്കിലും ഗുരുതരമായില്ല. ഇതിനിടെ ആരോണിനു നേരിയ തോതിലുള്ള പനി ഉൾപ്പെടെയുള്ള ലക്ഷണങ്ങൾ പ്രകടമായി. സമീപത്തെ ആശുപത്രിയിൽ കാണിച്ചെങ്കിലും ഐവിഐജി കുത്തിവയ്പു നൽകുമ്പോൾ എക്മോ സംവിധാനം ആവശ്യം വന്നേക്കാനുള്ള സാധ്യതയുണ്ടെന്നു കണ്ടു മറ്റൊരു സ്വകാര്യ ആശുപത്രിയിലേയ്ക്കു റഫർ ചെയ്തു. സ്വകാര്യ ആശുപത്രിയിൽ ഐവിഐജി കുത്തിവയ്പുകൾ ചെലവേറിയതായതിനാൽ സർക്കാർ ആശുപത്രിയിൽ ചികിത്സിക്കാൻ ആലോചിച്ചു. വെന്റിലേറ്റർ സൗകര്യം പോലും ലഭ്യമല്ലെന്ന മറുപടിയാണ് ലഭിച്ചത്.

ചികിത്സിച്ച ഡോക്ടർ ഉൾപ്പെടെയുള്ളവർ കളമശേരി മെഡിക്കൽ കോളജിലേക്കു വിളിച്ചെങ്കിലും ഫോണിൽ ലഭിച്ചില്ല. എറണാകുളം ജനറൽ ആശുപത്രിയിലും ചികിത്സാ സൗകര്യമില്ലെന്ന അറിയിപ്പാണ് കിട്ടിയത്. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം രാത്രി മുതൽ ആരോഗ്യമന്ത്രിയെ വിളിച്ചിട്ടു ഫോണിൽ ലഭിച്ചില്ലെന്നു കുടുംബം പറയുന്നു. അടുത്ത ദിവസം ആരോഗ്യമന്ത്രിയുടെ പിഎയെ ലഭിച്ചെങ്കിലും സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കു പണം നൽകാൻ സർക്കാരിനു സംവിധാനം ഇല്ലെന്ന് അറിയിച്ചു. സ്ഥലം എംപിയെ ഉൾപ്പെടെ ബന്ധപ്പെട്ടെങ്കിലും അനുകൂല മറുപടിയുണ്ടായില്ല.

ഇതോടെയാണ് ജനങ്ങളുടെ മുന്നിൽ സഹായ അഭ്യർഥനയുമായി എത്തിയത്. ഇതിനിടെ കുത്തിവയ്പു തുടങ്ങിയെങ്കിലും ആരോണിന്റെ ആരോഗ്യനില വഷളാകാനുള്ള സാധ്യത അറിയിച്ചതോടെ രാത്രിതന്നെ അമൃത ആശുപത്രിയിലേക്കു മാറ്റി. ചെന്ന ഉടൻ വലിയൊരു തുക കെട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സാഹചര്യം മനസ്സിലാക്കി സാവകാശം അനുവദിച്ചു. രാത്രി ചില ബന്ധുക്കളും സുഹൃത്തുക്കളും ചെറിയ തുകകൾ എത്തിച്ചു നൽകിയതു സ്വീകരിച്ചു ചികിത്സ ആരംഭിച്ചു.

ആരോണിന്റെ ഗുരുതരാവസ്ഥ സംബന്ധിച്ച വാർത്തകൾ പുറത്തു വന്നതോടെ സഹായവുമായി നിരവധി പേർ രംഗത്തെത്തി. മൊബൈൽ ഫോണിൽ വിളിച്ചു സഹായം വാഗ്ദാനം ചെയ്യുകയും അക്കൗണ്ടിലേക്കു ചെറുതും വലുതുമായ തുകകൾ അയയ്ക്കുകയും ചെയ്തു. ആശുപത്രി ചെലവിനായി ചെറിയ തുകകൾ കടമായി വാങ്ങിയത് ഒഴിച്ചാൽ കാര്യമായ ബാധ്യതയുണ്ടായില്ല. പ്രതീക്ഷിച്ചത്ര ചെലവ് ആശുപത്രിയിൽ വരാതിരുന്നതും സഹായകമായെന്ന് ഷിജി പറയുന്നു.

മിസ്ക് ബാധിച്ചയാൾക്ക് എത്രയും പെട്ടെന്നു ചികിത്സ ലഭ്യമാക്കണമെന്ന് ഡോ. സുമ ബാലൻ പറഞ്ഞു. ആരോണിനു മിസ്ക് ഗുരുതരമായ അവസ്ഥയിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദയ പേശികളിൽ നീരും ഇൻഫ്ലമേഷനുമുണ്ടായിരുന്നു. ഹൃദയത്തിന്റെ പമ്പിങ് കുറഞ്ഞതും രോഗത്തിന്റെ ഗുരുതരാവസ്ഥ വ്യക്തമാക്കുന്നതായി. ചികിത്സ തുടങ്ങിയപ്പോൾതന്നെ എക്മോ പിന്തുണ വേണ്ടി വന്നേക്കും എന്നു തോന്നിയതിനാലാണ് നേരത്തേ ചികിത്സിച്ച ഡോക്ടർ ഇവിടേക്കു നിർദേശിച്ചത്.

ഐവിഐജി കുട്ടികൾക്കു വളരെ വേഗം തിരിച്ചുവരവിനു സഹായിക്കുന്ന ചികിത്സയാണ്. ഇതു ഫലപ്രദമായതോടെ എക്മോ പിന്തുണ ഇല്ലാതെ ആരോൺ സാധാരണ നിലയിലേയ്ക്കു തിരിച്ചു വരികയായിരുന്നു. സാധാരണ നിലയിൽ രോഗം വരുന്ന 80 മുതൽ 90 ശതമാനം കുട്ടികള്‍ക്കും ഐസിയു പിന്തുണ വേണ്ടി വരുമെന്നു പ്രതീക്ഷിക്കണം. അതേസമയം കൃത്യസമയത്തു രോഗം മനസ്സിലാക്കി ഐവിഐജി നൽകിയാൽ ചികിത്സ ഫലപ്രദമാകുമെന്ന് ഉറപ്പുണ്ട്. ഇക്കാര്യത്തിൽ വിശദമായ പഠനം നടത്തിയിട്ടുണ്ടെന്നും ഡോക്ടർ പറയുന്നു.