മരത്തടിയില്‍ താങ്ങി നിര്‍ത്തിയ ചാലിശ്ശേരി തപാൽ ഓഫീസ് ചുറ്റുമതിൽ അപകട ഭീഷണിയിൽ
ചങ്ങരംകുളം:ചാലിശ്ശേരി തപാൽ ഓഫീസ് പതിറ്റാണ്ടായി വികസനമില്ലാതെ മുരടിച്ചവസ്ഥയിൽ കേന്ദ്ര ഗവർണമെൻ്റിൽ നിന്നുള്ള ഫണ്ട് ഉപയോഗിച്ചുള്ള വികസനം നടക്കുന്നില്ല എന്നാക്ഷേപം ശക്തമാകുന്നു.സ്വന്തമായി അരക്കേറിലധികമുള്ള സ്ഥലത്താണ് പോസ്റ്റ് ഓഫീസ് സ്ഥിതി ചെയ്യുന്നത്.സാമൂഹികാരോഗ്യ കേന്ദ്രം ,മിനി സിവിൽ സ്റ്റേഷൻ എന്നിവക്ക് സമീപം ബഹുനില കെട്ടിടത്തിലാണ് തപ്പലോഫീസ് ഉള്ളത്.തൊട്ടടുത്ത് ജീവനക്കാർക്ക് താമസിക്കാനുള്ള വീടും ഒഴിഞ്ഞ് കിടക്കുന്നുണ്ട് ജീവനക്കാർ താമസം ഇല്ലാത്തതിനാൽ അടഞ്ഞ് കിടക്കുന്ന വീട് നശിച്ച് തുടങ്ങി.പോസ്റ്റ് ഓഫീസിൻ്റെ ചുറ്റുമതിൽ അപകടഭീഷണിയിലാണ്. മരത്തടി കൊണ്ട് താങ്ങു കൊടുത്താണ് നിൽക്കുന്നത്. ഏത് സമയവും വീഴാവുന്ന രീതിയിൽ
യാത്രക്കാർക്ക് മറ്റു ഏറെ ഭീഷണിയാണ്.കഴിഞ്ഞ രണ്ടര പതിറ്റാണ്ടിനപ്പുറം അറ്റകുറ്റപണികൾ നടന്നതായി ആർക്കും അറിവില്ല.ബഹുനില കെട്ടിടത്തിൻ്റെ മുകൾ നിലയിൽ വിള്ളൽ വീണ് കോൺക്രീറ്റ് പാളികൾ അടർന്ന് വീഴുന്ന നിലയിലാണ്.തപാലോഫീസനായി താഴത്തെ നില മാത്രമാണ് ഉപയോഗിക്കുന്നത്.പാലക്കാട് ,തൃശൂർ ,മലപ്പുറം ജില്ലകളുടെ സംഗമ കേന്ദ്രമായ ചാലിശ്ശേരിയിൽ മൂന്ന് നില കെട്ടിടം ഉപയോഗപ്പെടുത്തി പാസ്പോർട്ട് സേവകേന്ദ്രം തുടങ്ങിയാൽ തൃശൂരിലേക്കുള്ള യാത്ര ഒഴിവാക്കുവാൻ സാധിക്കും.ഒഴിഞ്ഞ് കിടക്കുന്ന ക്വാർട്ടേഴ്സും ,കാടുപിടിച്ചുകെടുക്കുന്ന സ്ഥലം വൃത്തിയാക്കി ലോജിസ്റ്റിക് പാർസൽ സെൻ്ററിൻ്റെ ഒരു ഡിപ്പോ കേന്ദ്രവും ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പാർസൽ സർവീസ് നടപ്പിലായാൽ ഗ്രാമത്തിൽ പുതിയ തൊഴിലവസരങ്ങൾ ഉണ്ടാകും.തപ്പാൽ വകുപ്പ് പാലക്കാട് ജില്ലയിൽ നന്മാറ ,മണ്ണാർക്കാട് ,പാലക്കാട് എന്നിടങ്ങളിൽ പാസ്പോർട്ട് സേവാകേന്ദ്രം നടത്തുന്നുണ്ട്.രണ്ടിടങ്ങളിൽ വാടക കെട്ടിടത്തിലാണ് സേവാകേന്ദ്രം പ്രവർത്തിക്കുന്നത്.പൊന്നാനി ലോകസഭയിൽ ഉൾപ്പെടുന്ന തൃത്താല നിയോജക മണ്ഡലത്തിൽ സ്വന്തമായി അരക്കേറിലധികം സ്ഥലമുള്ള ചാലിശ്ശേരിയിൽ സേവകേന്ദ്രം ആരംഭിക്കാൻ ഡിപ്പാർട്ട്മെൻറ് രണ്ട് വർഷംമുമ്പ് ആവശ്യം ഉന്നയിച്ചിരുന്നു. സ്വന്തമായുള്ള ഭൂമിയും സ്വത്തുക്കളും ഉപയോഗിക്കാനാവാതെ നാശോന്മുഖമാവുകയാണ്.പ്രതിധാനം ചെയ്യുന്ന സ്ഥലം എം.പി ഇ.ടി മുഹമ്മദ് ബഷീറിൻ്റെ ഭാഗത്ത് നിന്ന് അടിയന്തിര ശ്രദ്ധ പതിയേണ്ടതുണ്ട്.വിഷയത്തിൽ കേന്ദ്ര ഗവൺമെൻ്റിൽ സമ്മർദ്ദം ചെലുത്തി മൂന്ന് ജില്ലകൾക്ക് പ്രയോജനമാകുന്ന തരത്തിൽ പോസ്റ്റ് ഓഫീസിൽ പാസ്പോർട്ട് സേവാ സെൻ്റർ ,ലോജിസ്റ്റിക് പാർസൽ ഡിപ്പോ എന്നിവ എത്തിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.