20 April 2024 Saturday

മലയാളിമന്ത്രവാദിയുടെ വാക്ക് കേട്ട് വീട്ടിലെ മുറിയില്‍ 20 അടി ആഴത്തില്‍ കുഴിയെടുത്തു; പൊല്ലാപ്പായി

ckmnews

മൈസൂരു: മലയാളിയായ മന്ത്രവാദിയുടെ വാക്ക് വിശ്വസിച്ച് നിധിക്കായി വീട്ടിലെ മുറിയില്‍ 20 അടി ആഴത്തില്‍ കുഴിയെടുത്ത് ദമ്പതികള്‍. ചാമരാജനഗറിലെ അമ്മനപുര ഗ്രാമത്തിലാണ് അന്ധവിശ്വാസത്തിന്റെ പേരില്‍ സംഭവം നടന്നത്.

ഗ്രാമനിവാസിയായ സോമണ്ണയാണ് വീട്ടിനകത്ത് കുഴിയെടുത്തത്. കുറച്ചുകാലം മുമ്പ് വീട്ടിന്റെ ഉള്ളില്‍ കണ്ട പാമ്പിനെ തല്ലിക്കൊന്നിരുന്നു. എന്നാല്‍, ഏതാനും ദിവസങ്ങള്‍ക്കുശേഷം രണ്ടു പാമ്പുകള്‍കൂടി വീട്ടിലെത്തി. ഇതോടെ സോമണ്ണ ബന്ധുക്കളെ വിവരമറിയിച്ചപ്പോള്‍ ജ്യോത്സ്യനെ സമീപിക്കാന്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് ജ്യോത്സ്യന്‍ കേരളത്തില്‍നിന്നുള്ള ഒരു മന്ത്രവാദിയെ ഇവര്‍ക്ക് പരിചയപ്പെടുത്തി.

വീട്ടിനകത്ത് നിധിയുണ്ടെന്നും അതിനു കാവല്‍നില്‍ക്കുന്നവയാണ് പാമ്പുകളെന്നും മന്ത്രവാദി സോമണ്ണയെയും ഭാര്യയെയും വിശ്വസിപ്പിച്ചു. വീട്ടില്‍ പാമ്പുകളെ കണ്ട ഭാഗം കുഴിക്കണമെന്നും നിര്‍ദേശിച്ചു. തുടര്‍ന്ന് മന്ത്രവാദി സോമണ്ണയുടെ വീട്ടിലെത്തി പൂജ നടത്തുകയും ചെയ്തു. ഇതിനുശേഷം ദമ്പതികള്‍ പാമ്പുകളെ കണ്ട മുറിയില്‍ കുഴിയെടുക്കല്‍ ആരംഭിച്ചു.

അയല്‍ക്കാര്‍ക്ക് സംശയം ഉണ്ടാക്കാതെയായിരുന്നു കുഴിയെടുക്കല്‍. കുഴിയില്‍നിന്നുള്ള മണ്ണ് വീട്ടിലെ മറ്റൊരു മുറിയിലാണ് നിക്ഷേപിച്ചത്. കുഴിക്ക് ആഴം കൂടിയതോടെ ഏണിയുടെ സഹായത്തോടെയാണ് മണ്ണ് പുറത്തെത്തിച്ചത്. എന്നാല്‍, കുഴി 20 അടി ആഴത്തില്‍ എത്തിയിട്ടും നിധിയുടെ ഒരു ലക്ഷണവും കണ്ടില്ല. അതേസമയം, കുഴിയില്‍നിന്നുള്ള മണ്ണ് മുറിയില്‍ വലിയ കൂമ്പാരമാവുകയും താമസത്തിനു ബുദ്ധിമുട്ടായി മാറുകയും ചെയ്തു.

വീട്ടില്‍നിന്ന് തുടര്‍ച്ചയായി കേള്‍ക്കുന്ന കുഴിയെടുക്കലിന്റെ ശബ്ദം കാരണം രഹസ്യമായി എന്തോ നടക്കുന്നുവെന്ന് ഗ്രാമവാസികള്‍ക്ക് സംശയം ഉണ്ടായിരുന്നു.

രണ്ടുദിവസം മുമ്പ് ഇവര്‍ ഇക്കാര്യം പോലീസിനെ അറിയിച്ചു. തുടര്‍ന്ന് പോലീസ് വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.ഭാവിയില്‍ ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടരുതെന്ന് ദമ്പതികള്‍ക്ക് കര്‍ശന താക്കീത് നല്‍കിയിട്ടുണ്ടെന്ന് ചാമരാജനഗര്‍ ഈസ്റ്റ് പോലീസ് ഇന്‍സ്‌പെക്ടര്‍ ആനന്ദ് പറഞ്ഞു. പരാതിയില്ലാത്തതിനാല്‍ കേസെടുത്തിട്ടില്ല.

അതേസമയം, കുഴിയെടുക്കാന്‍ നിര്‍ദേശിച്ച മന്ത്രവാദി മൊബൈല്‍ ഫോണ്‍ സിച്ച് ഓഫ് ചെയ്ത് മുങ്ങിയിരിക്കുകയാണ്. നിലവില്‍, കുഴി അടയ്ക്കാനുള്ള ശ്രമത്തിലാണ് ദമ്പതികള്‍.