23 April 2024 Tuesday

മലപ്പുറത്ത് വന്‍ ലഹരി വേട്ട: 3 കോടി രൂപയുടെ കഞ്ചാവും ഹാഷിഷ് ഓയിലും പിടികൂടി,നാല് പേര്‍ അറസ്റ്റില്‍

ckmnews

മലപ്പുറത്ത് വന്‍ ലഹരി വേട്ട: 3 കോടി രൂപയുടെ കഞ്ചാവും ഹാഷിഷ് ഓയിലും പിടികൂടി,നാല് പേര്‍ അറസ്റ്റില്‍


പൂക്കോട്ടുപാടം കൂറ്റമ്പാറയില്‍ എക്സൈസിന്റെ വന്‍ ലഹരി വേട്ട. 3 കോടി രൂപ വിലവരുന്ന 182 കിലോയോളം കഞ്ചാവും ഹാഷിഷ് ഓയിലും ഹാഷിഷ് ഓയില്‍ കൊണ്ടുവരാന്‍ ഉപയോഗിച്ച കാറും പിടിച്ചെടുത്തു.സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പിടികൂടി. കൂറ്റമ്ബാറ സ്വദേശികളായ കളത്തില്‍ ഷറഫുദ്ദീന്‍,ഓടക്കല്‍ അലി,കല്ലിടുമ്ബില്‍ ജംഷാദ്, വടക്കുംപാടം ഹമീദ് എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. സല്‍മാന്‍, വിഷ്ണു എന്നീ രണ്ട് പ്രതികള്‍ ഓടി രക്ഷപെട്ടു. ലഹരി സംഘത്തിലെ മുഖ്യ സൂത്രധാരകനായ കാളികാവ് സ്വദേശിയെ പിടികൂടാനുള്ള ശ്രമത്തിലാണ് എക്സൈസ് സംഘം.


എക്സൈസ് വകുപ്പിന് ലഭിച്ച കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ പൂക്കോട്ടുപാടം കൂറ്റമ്ബാറ പരതകുന്നില്‍ ആമ്ബുക്കാടന്‍ സുഹൈലിന്റെ കാട് പിടിച്ച പറമ്ബില്‍ ഒളിപ്പിച്ചിരുന്ന കഞ്ചാവാണ് പിടികൂടിയത്. പുലര്‍ച്ചെ 6 മണിയോടെയാണ് എക്സൈസ് സംഘം മേഖലയില്‍ പരിശോധന നടത്തിയത്. ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതില്‍ വെച്ച്‌ ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണ് പൂക്കോട്ടുപാടത്ത് നടന്നത്.

ചെറിയ പ്ലാസ്റ്റിക് പാക്കറ്റുകളിലായി ചാക്കില്‍ കെട്ടിയ നിലയിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഇതോടൊപ്പം കാറില്‍ സൂക്ഷിച്ചിരുന്ന ഒരു ലിറ്ററോളം ഹാഷിഷ് ഓയിലും പിടികൂടിയിട്ടുണ്ട്. പിടിച്ചെടുത്ത ഹാഷിഷ് ഓയിലിന് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഒരു കോടി രൂപ വരെ ലഭിക്കുമെന്നാണ് ലഭ്യമായ വിവരം. 10 മില്ലിക്ക് 3000 രൂപ പ്രകാരമാണ് വില്‍പ്പന നടത്തുന്നതെന്ന് പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്.


ആന്ധ്രാപ്രദേശില്‍ നിന്നുമാണ് കഞ്ചാവും, ഹാഷിഷ് ഓയിലും കൊണ്ടുവരുന്നതെന്നും ഏജന്റുമാരെ ഉപയോഗിച്ച്‌ ചില്ലറ വില്‍പനയും നടത്താറുണ്ടെന്നും പിടിയിലായവര്‍ പറഞ്ഞു. പ്രതികള്‍ വര്‍ഷങ്ങളായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണെന്നും ജില്ലയിലെ വിവിധ മേഖലകളിലേക്ക് കഞ്ചാവും ഹാഷിഷ് ഓയിലും എത്തിക്കാറുള്ളത് ഇവിടെ നിന്നാണെന്നും അധികൃതര്‍ വ്യക്തമാക്കി.