സഹോദരങ്ങളുടെ തല്ല് തീർക്കാൻ ഇടയിൽ കയറിയ പിതാവ് മകന്റെ അടിയേറ്റ് മരിച്ചു
മകൻ അബുബക്കർ സിദ്ദിഖ് പൊലീസ് കസ്റ്റഡിയിൽ
മലപ്പുറം: സഹോദരങ്ങൾ തമ്മിലുള്ള സംഘർഷത്തിനിടെ തടസ്സംപിടിക്കാനെത്തിയ പിതാവ് അടിയേറ്റ് മരിച്ചു. തിരൂർ ഏഴൂരിലെ പുളിക്കൽ മുഹമ്മദ് ഹാജി(70)യാണ് മരിച്ചത്. ശനിയാഴ്ച രാത്രി ഒൻപതുമണിയോടെയാണ് സംഭവം. മുഹമ്മദ് ഹാജിയുടെ മൂത്തമകൻ അബൂബക്കർസിദ്ദീഖിന്റെ (27) അടിയേറ്റതിനെത്തുടർന്നാണ് മുഹമ്മദ് ഹാജി കുഴഞ്ഞുവീണത്. ഇയാളെ തിരൂർ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അബുബക്കർ സിദ്ദിഖ് മദ്യലഹരിയിലായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.അബൂക്കർസിദ്ദീഖിനെ തിരൂർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അബൂബക്കർസിദ്ദീഖിന്റെ അക്രമത്തിൽ പരിക്കേറ്റ അനുജൻ മുജീബ്‌റഹ്‌മാനെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഹമ്മദ് ഹാജിയുടെ മൃതദേഹം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. സംഭവസ്ഥലം തിരൂർ സിഐ ടി.പി. ഫർഷാദ്, എസ്‌ഐ ജലീൽ കറുത്തേടത്ത് എന്നിവർ സന്ദർശിച്ച് അന്വേഷണം നടത്തിവരുന്നു. ഭാര്യ: ആയിഷ. മക്കൾ: അബൂബക്കർ സിദ്ദീഖ്, മുജീബ്‌റഹ്‌മാൻ, മറിയാമു, ഫാത്തിമ.