19 April 2024 Friday

യുഎസിൽ അടങ്ങാതെ രോഷം; പൊലീസ് സ്റ്റേഷനു തീയിട്ടു; സൈന്യത്തെ ഇറക്കാമെന്ന് ട്രംപ്

ckmnews




മിനിയപ്പലിസ് (മിനസോഡ, യുഎസ്) ∙ കറുത്ത വർഗക്കാരനായ ജോർജ് ഫ്ലോയ്ഡിനെ പൊലീസ് റോഡിലിട്ടു ശ്വാസംമുട്ടിച്ചു കൊന്നതിൽ പ്രതിഷേധിച്ച് മൂന്നാം ദിവസവും യുഎസിൽ തെരുവു പ്രക്ഷോഭം തുടർന്നു. മിനസോഡയുടെ തലസ്ഥാന നഗരമായ സെന്റ് പോളിലേക്കും സംഘർഷം വ്യാപിച്ചു. പ്രതിഷേധ കേന്ദ്രമായ തേഡ് പ്രീസിൻക്റ്റ് പൊലീസ് സ്റ്റേഷൻ കെട്ടിടത്തിനു പ്രക്ഷോഭകർ തീയിട്ടു. ഇവിടെ നിന്നു പൊലീസുകാരെ നേരത്തെ ഒഴിപ്പിച്ചിരുന്നു.


വംശീയ അതിക്രമത്തിനെതിരെ തുടരുന്ന പ്രതിഷേധങ്ങൾക്കിടെ ബാങ്കുകളും കടകളും കുത്തിത്തുറന്നു കൊള്ളയടിച്ചു. വെള്ളിയാഴ്ച രാവിലെ പ്രക്ഷോഭം റിപ്പോർട്ട് ചെയ്യുന്നതിനിടെ സിഎൻഎൻ റിപ്പോർട്ടർ ഒമർ ജിംനസിനെ പൊലീസ് അറസ്റ്റ് ചെയ്തു വിലങ്ങുവച്ചു കൊണ്ടുപോയി. സിഎൻഎന്നിന്റെ മറ്റു 2 മാധ്യമപ്രവർത്തകർ കൂടി അറസ്റ്റിലായിട്ടുണ്ട്. മിനിയപ്പലിസിൽ റെയിൽ ഗതാഗതവും ബസ് സർവീസും ഞായറാഴ്ച വരെ നിർത്തിവച്ചു.


തിങ്കളാഴ്ചയാണു സൗത്ത് മിനിയപ്പലിസിൽ, ജോർജ് ഫ്ലോയ്ഡിനെ പൊലീസ് നിലത്തുകിടത്തി കഴുത്തിൽ കാൽമുട്ടമർത്തി കൊലപ്പെടുത്തിയത്. പ്രക്ഷോഭകരെ അക്രമികൾ എന്നു വിശേഷിപ്പിച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, സംസ്ഥാനത്തു ഭരണനേതൃത്വമില്ലെന്നും വിമർശിച്ചു. സംസ്ഥാനം ആവശ്യപ്പെട്ടാൽ സൈന്യത്തെ ഇറക്കുമെന്നും ട്രംപ് ട്വീറ്റ് ചെയ്തു.


ട്രംപിന്റെ ട്വീറ്റ് മറച്ച് ട്വിറ്റർ; പുതിയ ഉത്തരവിറക്കി ട്രംപ്


വാഷിങ്ടൻ ∙ സമൂഹമാധ്യമങ്ങൾക്കുള്ള പരിരക്ഷ നീക്കംചെയ്യാനുള്ള ഉത്തരവിൽ ഒപ്പു വച്ചതിനു പിന്നാലെ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ട്വീറ്റ് ഫ്ലാഗ് ചെയ്തു മറച്ച് ട്വിറ്റർ. കറുത്ത വർഗക്കാരനായ ജോർജ് ഫ്ലോയ്‌ഡിന്റെ മരണത്തെത്തുടർന്നുണ്ടായ അക്രമങ്ങളെ പരാമർശിച്ച് ‘കൊള്ള തുടങ്ങുമ്പോൾ വെടിവയ്പു തുടങ്ങും’ എന്നവസാനിക്കുന്ന ട്വീറ്റാണ് അക്രമത്തെ മഹത്വവൽക്കരിക്കുന്നു എന്നു ചൂണ്ടിക്കാട്ടി ഫ്ലാഗ് ചെയ്തത്. പ്രസിഡന്റിന്റെ നയലംഘനത്തെപ്പറ്റി മുന്നറിയിപ്പു നൽകിയ ട്വിറ്റർ, പൊതുതാൽപര്യം പരിഗണിച്ച് സന്ദേശം നീക്കം ചെയ്യുന്നില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. 


യുഎസ് തിരഞ്ഞെടുപ്പിലെ മെയിൽ ഇൻ വോട്ടുകൾ ക്രമക്കേടിനു കാരണമാകുമെന്നാരോപിക്കുന്ന 2 ട്വീറ്റുകൾക്കടിയിൽ കഴിഞ്ഞ ദിവസം ട്വിറ്റർ ഫാക്ട് ചെക്ക് മുന്നറിയിപ്പ് നൽകിയത് ട്രംപിനെ പ്രകോപിപ്പിച്ചിരുന്നു. തുടർന്നാണ് ഉപയോക്താക്കൾ പോസ്റ്റ് ചെയ്യുന്നതിന്റെയെല്ലാം ഉത്തരവാദിത്തം മാധ്യമത്തിനു മേൽ ചുമത്തുന്ന പുതിയ ഉത്തരവിൽ പ്രസിഡന്റ് ഒപ്പുവച്ചത്.