അക്കിക്കാവിൽ സ്വകാര്യ ബസിന്റെ ചില്ല് തകർത്ത സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ
പെരുമ്പിലാവ്:ബൈക്കിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് സ്വകാര്യ ബസ്സിന്റെ ചില്ല് എറിഞ്ഞു തകർത്ത രണ്ട് പേരെ കുന്നംകുളം എസ് ഐ ഹേമലതയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു.പെരുമ്പിലാവ് പമ്പ് ഹൗസ് റോഡിൽ പുറത്തു വളപ്പിൽ വീട്ടിൽ പിവി ജിഷ്ണു ( 25 ), പെരുമ്പിലാവ് തൈവളപ്പിൽ വീട്ടിൽ ടി എസ് ആകാശ് (19) എന്നിവരാണ് അറസ്റ്റിലായത്.
തൃശൂര്‍ -കോഴിക്കോട്-തലശ്ശേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഹോളി മരിയ ബസിന്റെ പിറകിലെ ചില്ലാണ് ബൈക്കിലെത്തിയ പ്രതികൾ എറിഞ്ഞ് തകര്‍ത്തത്. രണ്ട് ദിവസങ്ങൾക്ക് മുൻപ് വൈകിട്ട് 7.30 ന് കോഴിക്കോടുനിന്ന് തൃശൂരിലേക്ക് വരുന്ന വഴി അക്കിക്കാവ് സിഗ്നലില്‍ വച്ചാണ് കല്ലെറിഞ്ഞ് തകര്‍ത്തത്. ഹോളി മരിയ ബസിനു മുന്നില്‍ പോയിരുന്ന മറ്റൊരു ബസാണ് എതിരേ ബൈക്കില്‍ വന്നിരുന്ന യുവാക്കള്‍ക്ക് റോഡില്‍ സൈഡ് കൊടുക്കാത്തവിധം ഓടിച്ചു പോയത്. സൈഡ് കിട്ടാതെ ബുദ്ധിമുട്ടിയാണ് യുവാക്കള്‍ ബൈക്ക് ഓടിച്ചത്. മുന്നിലെ ബസ് കടന്നുപോയശേഷം തിരികെ വന്ന യുവാക്കള്‍ ഹോളി മരിയ ബസിനെ ഓവര്‍ ടേക്ക് ചെയ്‌ത് ബസിനു മുന്നില്‍ ബൈക്ക് നിര്‍ത്തി ഡ്രൈവറെ അസഭ്യം പറഞ്ഞ് തട്ടിക്കയറി. മുന്നില്‍ പോയ ബസാണ് പ്രശ്‌നക്കാരെന്ന് ബസ് ജീവനക്കാര്‍ പറഞ്ഞെങ്കിലും യുവാക്കള്‍ ദേഷ്യപ്പെട്ട് ബൈക്കില്‍ തിരികെ പോയി.
പിന്നീടാണ് സിഗ്നലില്‍ വച്ച് യുവാക്കള്‍ ബസിന്റെ ചില്ല് തകര്‍ത്തതെന്ന് ബസ് ജീവനക്കാര്‍ പറഞ്ഞു. സംഭവത്തില്‍ ബസ് ഉടമയുടെ പരാതിയില്‍ രണ്ടു യുവാക്കള്‍ക്കെതിരേ കുന്നംകുളം പോലീസ് കേസെടുത്തിരുന്നു തുടർന്നാണ് അറസ്റ്റ് ചെയ്തത്.