19 April 2024 Friday

പുനഃസംഘടന നാളെ വൈകിട്ട് ആറുമണിക്ക്; ഒരുങ്ങുന്നത് 'യുവത്വം' നിറഞ്ഞ കേന്ദ്രമന്ത്രിസഭ

ckmnews

പുനഃസംഘടന നാളെ വൈകിട്ട് ആറുമണിക്ക്; ഒരുങ്ങുന്നത് 'യുവത്വം' നിറഞ്ഞ കേന്ദ്രമന്ത്രിസഭ


ന്യൂഡല്‍ഹി: രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ പുനഃസംഘടന ബുധനാഴ്ച വൈകിട്ട് ആറുമണിക്ക്. പുനഃസംഘടനയോടെ ഇന്ത്യയുടെ ചരിത്രത്തില്‍ത്തന്നെ ഏറ്റവും കൂടുതല്‍ യുവാക്കള്‍ ഉള്‍പ്പെടുന്ന മന്ത്രിസഭയായി ഇത് മാറുമെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി. റിപ്പോര്‍ട്ട് ചെയ്തു.


മന്ത്രിമാരുടെ ശരാശരി പ്രായം ഏറ്റവും കുറഞ്ഞ മന്ത്രിസഭയാകും പുനഃസംഘടിപ്പിക്കപ്പെടുന്നത്. കൂടുതല്‍ വനിതകള്‍ മന്ത്രിസ്ഥാനം നല്‍കുകയും ഭരണപരിചയമുള്ളവര്‍ക്ക് പ്രത്യേക പ്രാതിനിധ്യം ലഭിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.


ഒ.ബി.സി. വിഭാഗത്തില്‍നിന്ന് 24 പേര്‍ക്ക് മന്ത്രിസഭയില്‍ പ്രാതിനിധ്യം ലഭിക്കും. ചെറിയ സമുദായങ്ങളെ കൂടി ഉള്‍പ്പെടുത്താനും പദ്ധതിയുണ്ട്. പുനഃസംഘടനയോടെ മന്ത്രിമാരുടെ ശരാശരി വിദ്യാഭ്യാസയോഗ്യതയും ഉയരും. പി.എച്ച്.ഡി., എം.ബി.എ., ബിരുദാനന്തര ബിരുദം എന്നിവയുള്ളവരും പ്രൊഫഷണലുകളും കേന്ദ്രമന്ത്രിസഭയിലെത്തും. എല്ലാ സംസ്ഥാനങ്ങള്‍ക്കും പ്രത്യേകം പരിഗണന നല്‍കുകയും സംസ്ഥാനത്തെ മേഖലകള്‍ക്കും പ്രാതിനിധ്യം നല്‍കുമെന്നാണ് വിവരം.


മന്ത്രിസ്ഥാനം ലഭിക്കാന്‍ സാധ്യതയുള്ള ചിലര്‍ ഇതിനോടകം ഡല്‍ഹിക്ക് തിരിച്ചിട്ടുണ്ട്. ജ്യോതിരാദിത്യ സിന്ധ്യ, അസം മുന്‍മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍, എല്‍.ജെ.പി. നേതാവ് പശുപതി പരാസ്, നാരായണ്‍ റാണെ, വരുണ്‍ ഗാന്ധി തുടങ്ങിയവരാണ് സാധ്യതാപട്ടികയില്‍ ഉള്‍പ്പെട്ട പ്രമുഖര്‍.