കോവിഡ് ചികിത്സയിലെ കോട്ടക്കൽ പദ്ധതിക്ക് അന്താരാഷ്ട്ര അംഗീകാരം
ലക്ഷണങ്ങളോട് കൂടിയ കോവിഡ് ബാധിച്ച, 64 വൃദ്ധ രോഗികളിലാണ് കോട്ടക്കൽ വൈദ്യരത്നം P. S. വാര്യർ ആയുർവ്വേദ കോളേജിലെ ഡോ.ദിനേഷ് കെ.എസും സംഘവും ചികിത്സ നൽകിയത്. ഗൾഫ് നാടുകളിലെ ഒൻപതോളം രാജ്യങ്ങളിൽ നിന്നുള്ള ഇന്ത്യക്കാർക്കാണ് ചികിത്സ നൽകിയത്. കേവലം ഒന്നോ രണ്ടോ മരുന്നുകൾ മാത്രം കൊടുത്തുകൊണ്ടല്ല ചികിത്സ നടന്നത് എന്നതാണ് പദ്ധതിയുടെ പ്രത്യേകത.രോഗികളുടെ ലക്ഷണങ്ങൾ അടിസ്ഥാനപ്പെടുത്തി, 8 തരത്തിലുള്ള മരുന്നുകളും, അവരുടെ ദൈനംദിന ജീവിതചര്യകളെ ചിട്ടപ്പെടുത്തിയും ആണ് ചികിത്സ പുരോഗമിച്ചത്.ചികിത്സ ചെയ്ത ആർക്കും തന്നെ രോഗം മൂർച്ചിക്കുകയോ, മരണകാരിയാകുകയോ ഉണ്ടായില്ല.ചികിത്സിച്ചവരുടെ ലക്ഷണങ്ങൾ പെട്ടെന്ന് മാറി സുഖപ്പെടുന്നു എന്നതാണ് ശാസ്ത്രലോകം അംഗീകരിച്ച അന്താരാഷ്ട്ര ജേർണലിലെ പ്രബന്ധത്തിലെ ഏറ്റവും പ്രാധാന്യമേറിയ പ്രതിപാദ്യ വിഷയം.പനി, ചുമ, മണമില്ലായ്മ, തൊണ്ടവേദന,അതിതീവ്രമായ ക്ഷീണം, ദഹനപ്രശ്നങ്ങൾ എന്നീ ലക്ഷണങ്ങളാണ് കൂടുതൽ പഠനത്തിന് വിധേയമാക്കിയത്.
വാക്സിനുകൾ, ജീവൻ രക്ഷാമരുന്നുകൾ എന്നിവക്കൊപ്പം പരമ്പരാഗത വൈദ്യസമ്പ്രദായത്തിലെ മരുന്നുകളും ഒരുമിച്ച് ചികിത്സ ചെയ്തപ്പോഴാണ് ചൈനയിലെ കോ വിഡ് മരണസംഖ്യ 5000 ൽ നിർത്താൻ കഴിഞ്ഞത്. ഇത്തരത്തിൽ ഇതര വൈദ്യ സമ്പ്രദായത്തെ കൂടി പരമാവധി ഉപയോഗിച്ചാകണം ആരോഗ്യ-രോഗപരിപാലനം വേണ്ടത് എന്ന് ലോകാരോഗ്യ സംഘടനയും, ഇന്ത്യയുടെ ദേശീയ ആരോഗ്യ നയവും വ്യക്തമാക്കിയതിൻ്റെ അടിസ്ഥാനത്തിലാണ് കോട്ടക്കൽ ആയുർവ്വേദ കോളേജ് ഇത്തരത്തിൽ ഒരു ഉദ്യമത്തിന് തുടക്കം കുറിച്ചത്. ഡോ.ദിനേഷ്.കെ.എസ്ൻ്റ നേതൃത്വത്തിലുള്ള 11 അംഗ ഗവേഷകരാണ് ഈ പഠനം നടത്തിയത്.